കുടുംബപ്പോരിന്റെ രാഷ്ട്രീയ പോര്‍മുഖത്തേയ്ക്ക് പവാര്‍ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ക്ക് കൂടി അരങ്ങൊരുങ്ങുമെന്ന് സൂചന. വരുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്നും അജിത് പവാറിനെ നേരിടാന്‍ യുഗേന്ദ്ര പവാറിനെ ശരദ് പവാര്‍ രംഗത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അജിത് പവാറിന്റെ സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ മകനാണ് യുഗേന്ദ്ര പവാര്‍.

ബാരാമതി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ശരദ് പവാറിനൊപ്പം ബാരാമതിയില്‍ ഒരു പൊതുപരിപാടിയില്‍ യുഗേന്ദ്ര യാദവ് പങ്കെടുത്തിരുന്നു. ഈ സംഭവം ചൂണ്ടിക്കാണിച്ചാണ് പവാര്‍ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി രാഷ്ട്രീയ രംഗത്ത് ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. ബാരമതിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്കുള്ള യോഗേന്ദ്ര യാദവിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങാണ് ശരദ് പവാര്‍ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ മത്സരിച്ച സുപ്രിയ സുലെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും യുഗേന്ദ്ര സജീവമായി രംഗത്തുണ്ടായിരുന്നു.

ചെറുമകന്‍ രോഹിത് പവാറിനെയും സമാനമായ രീതിയില്‍ ശരദ് പവാര്‍ രംഗത്തിറക്കിയത് ചൂണ്ടിക്കാണിച്ചാണ് പുതിയ നീക്കത്തെ വിലയിരുത്തിയിരിക്കുന്നത്. നേരത്തെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നതിന് പിന്നാലെ മുംബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അടുത്തിരിക്കാന്‍ രോഹിതിനെ ശരദ് യാദവ് ക്ഷണിച്ചിരുന്നു. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ജാത്-ജാംഖഡ് സീറ്റ് ശരദ് പവാര്‍ രോഹിത് പവാറിന് നല്‍കിയിരുന്നു. നേരത്തെ ശരദ് പവാര്‍ വിജയിച്ച മണ്ഡലമായിരുന്നു ഇത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ ഭാര്യ സുനേത്ര പവാറിനെ മത്സരരംഗത്ത് ഇറക്കിയിരുന്നു. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയെ നേരിടാനായിരുന്നു പവാര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബാരാമതിയില്‍ നിന്നും അജിത് പവാര്‍ സുനേത്രയെ മത്സരരംഗത്തിറക്കിയത്. ശരദ് പവാര്‍-അജിത് പവാര്‍ വിഭാഗങ്ങളുടെ ശക്തിപരീക്ഷണമായാണ് ബാരാമതിയിലെ ഈ മത്സരം വിലയിരുത്തപ്പെട്ടിരുന്നത്. സുനേത്രയെ പരാജയപ്പെടുത്തി സുപ്രിയ ബാരാമതിയിലെയും പവാര്‍ കുടുംബത്തിലെയും ശരദ് പവാറിന്റെ അപ്രമാദിത്വം തെളിയിച്ചിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ വിഭാഗത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. മത്സരിച്ച നാല് സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അജിത് പവാര്‍ വിഭാഗത്തിന് വിജയിക്കാന്‍ സാധിച്ചത്. ശരദ് പവാര്‍ വിഭാഗം മത്സരിച്ച പത്ത് സീറ്റുകളില്‍ എട്ടെണ്ണത്തിലും വിജയിച്ച് ശക്തി തെളിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ 2014 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്‍സിപിയിലെ ഇരുവിഭാഗത്തെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. മകളെ ഇറക്കി ബാരാമതി പിടിച്ച ശരദ് പവാര്‍ അജിത് പവാറിന്റെ സഹോദര പുത്രനെ ഇറക്കി ബാരാമതി നിയമസഭാ മണ്ഡലം തിരിച്ചു പിടിക്കാനാണ് ലക്ഷ്യമിടുന്നത്.