കൊച്ചി: അച്ഛന്‍ മരിച്ചത് അറിയാതെ മൃതദേഹത്തിനരികെ ഇരട്ടക്കുട്ടികള്‍ നിന്നത് മൂന്ന് മണിക്കൂര്‍. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടിനു മുന്നില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍ ജിതിന്‍ (29) ആണ് മരിച്ചത്. എന്നാല്‍ ഇതറിയാതെ ജിതിന്റെ മൂന്ന് വയസുള്ള ഇരട്ടക്കുട്ടികള്‍ മൃതദേഹത്തിനരികെ നിന്ന് കരയുകയായിരുന്നു.

ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് പത്രം വിതരണം ചെയ്യാനെത്തിയ ആളാണ് ആദ്യം കണ്ടത്. റിസോര്‍ട്ടില്‍ ഇവര്‍ താമസിച്ച വീടിന്റെ വാതില്‍ തുറന്നുകിടന്നിരുന്നു.

കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വരാത്തതിനെ തുടര്‍ന്ന് പരിസരത്തെ വീടുകളില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ജിതിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആറു ദിവസം മുന്‍പാണ് വി.പി. തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ ജിതിനും മക്കളും താമസിക്കാന്‍ എത്തിയത്.

ഗോവയില്‍ ബിസിനസ് ചെയ്തിരുന്ന ജിതിന്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണു നാട്ടിലെത്തിയത്. കലൂരില്‍ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം.

റഷ്യന്‍ സ്വദേശിനിയായ ജിതിന്റെ ഭാര്യ ക്രിസ്റ്റീന ജോലി സംബന്ധമായി ബെംഗളരൂവിലാണ്. പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കളോടൊപ്പം മുറിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നത് സി.സി. ടി.വി. ദൃശ്യങ്ങളില്‍ കാണാം.

ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിന്‍ വീണുമരിക്കുകയായിരുന്നു എന്ന് പോലീസ് കരുതുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.