വീണ്ടും ഒരു ലോക പിതൃദിനം കൂടി. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ വീടിനേയും വീട്ടുകാരേയും സ്വന്തം ചുമലിൽ താങ്ങുന്ന അച്ഛനെ ഓർക്കാനൊരു ദിനം. ലോകമെങ്ങും മാതൃദിനം കേളികൊട്ടി ആഘോഷിക്കുന്നുണ്ടെങ്കിലും പിതൃദിനമെന്നെന്ന് പലരും ഓർക്കാൻ മറക്കും. പത്തു മാസം ചുമന്നുപെറ്റതിന്‍റെ കണക്കോ കുടിച്ചുവറ്റിച്ച മുലപ്പാലിന്‍റെ അളവോ പറയാനില്ലാത്ത അച്ഛനെ ഓർക്കാനുള്ള ദിനം പലരും മറക്കുന്നിന്‍റെ കാരണമെന്താകും. കാരണം മറ്റൊന്നുമല്ല…

അദ്ദേഹം ഒന്നും പുറത്തുകാണിക്കാത്തതു തന്നെയാകും. പുറമെ ഗൗരവം നടിക്കുമെങ്കിലും നമ്മള്‍ കാണാതെ നാം ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ നമ്മെ വന്ന് തലോടും…പുലരുമ്പോള്‍ ജോലിക്ക് പോയി രാത്രിയേറെ വൈകി വന്നാലും ഉള്ളം കയ്യിൽ എന്തെങ്കിലുമൊരു മധുരമില്ലാതിരിക്കില്ല….ചൂണ്ടുവിരൽ തുമ്പിലൂടെ ജീവിത യാത്രയില്‍ കൈപിടിച്ചു നടത്തിയ ആ കരങ്ങളെ ഒാർക്കാനുള്ള ഒരു ദിനം കൂടിയാണ് കടന്നു പോകുന്നത്. നമ്മൾ പലപ്പോഴും അറിയാന്‍ വൈകാറുണ്ടെങ്കിലും അളക്കാനാകാത്തതാണ് ആ സ്നേഹം. വെച്ചുനീട്ടിയ സകല സൗഭാഗ്യങ്ങളുടെയും കണക്കു നിരത്താനായി ഒരിക്കലും തുനിയാത്തതാണ് അദ്ദേഹത്തിന്‍റെ മനസ്സും.

1909ലെ ഒരു മാതൃദിനത്തിലാണ് പിതൃദിനമെന്ന ആശയത്തിന്‍റെ തുടക്കം. അന്നത്തെ ഒരു മാതൃദിന സങ്കീര്‍ത്തനം കേള്‍ക്കാനിടവന്ന വാഷിങ്ടണ്‍ സ്വദേശിനിയായ സൊണാര ഡോഡിന്‍റെ മനസ്സിലെത്തിയത് അമ്മയില്ലാതെ ആറുകുട്ടികളെ നോക്കി വളര്‍ത്തിയ സ്വന്തം അച്ഛന്‍റെ മുഖമാണ്. ധീരനും സ്നേഹസമ്പന്നനും നിസ്വാര്‍ത്ഥനുമായിരുന്ന അച്ഛനായിരുന്നു മറ്റേതൊരു കുഞ്ഞിനേയും പോലെ അവളുടെ മനസ്സിലെയും ആദ്യ വീരപുരുഷന്‍.അച്ഛനോടുള്ള തന്‍റെ ആരാധനയും സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാന്‍ അച്ഛന്‍റെ ജന്മദിനമായ 1916 ജൂണ്‍ പതിനെട്ട് പിതൃദിനമായി അവള്‍ ആചരിച്ചു. അതായിരുന്നു ആദ്യ പിതൃദിനം. 1924ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് കാല്‍ വിന്‍ കൂളിഡ്ജ് പിതൃദിനം ആചരിക്കാനുള്ള സാധ്യത വെളിപ്പെടുത്തി. 1966ലാണ് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ലിന്‍ഡന്‍ ജോണ്‍സണ്‍ ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുന്നത്. ഇന്ന് ലോകം മുഴുവനും ജൂണിലെ മൂ ന്നാമത്തെ ഞായറാഴ്ച അച്ഛന് വേണ്ടി മാറ്റിവെക്കുന്നു.

ചൂണ്ടുവിരലില്‍ ‘അ’ എന്നതിന് അച്ഛന്‍ എന്നതിനു പകരം അമ്മയെന്നെഴുതാന്‍ പഠിപ്പിച്ച ആ വലിയ മനസ്സും ഒരു പിതാവാകാതെ തരമില്ല. കുഞ്ഞായിരിക്കെ മക്കൾക്കായി അച്ഛന്‍ ആനയാകും മക്കളെ രാജാവാക്കാൻ തോളിലിരുത്തും. തണുപ്പുകാലത്ത് നെഞ്ചിലമർത്തി കിടത്തി ചൂടേകും.പണത്തിന് ആവശ്യമുണ്ടെങ്കില്‍ അത് അമ്മയോടായിരുന്നു പലപ്പോഴും ചോദിച്ചത്. അമ്മ അത് അച്ഛന്‍റെ കൈയില്‍ നിന്നും വാങ്ങിത്തരണം. അമ്മ ആ പണം മക്കളുടെ കയ്യിൽ കൊടുക്കുമ്പോള്‍ അവരറിയാതെ അച്ഛനത് കണ്ടിരിക്കണം. തോളിലിരുത്തി ഉത്സവത്തിനും പെരുന്നാളിനും പോയതും ആദ്യമായി പുത്സകങ്ങളിലൂടെ വായനയുടെ ലോകം തുറന്നിട്ടതും അച്ഛനാണ്.

കഷ്ടപ്പാടുകളും ഇല്ലായ്മകളും ഭാര്യയെയും മക്കളെയുമറിയിക്കാതെ അവരെ സസുഖം നോക്കുന്നൊരാൾ. അച്ഛനുമുമ്പിൽ നിൽക്കുമ്പോൾ പലപ്പോഴുമൊരു നിശ്ശബ്ദതയാണ്. ഇനി ഈ പിതൃദിനത്തില്‍ നാം അച്ഛനൊരു സമ്മാനം കൊടുത്തുവെന്നിരിക്കട്ടെ, അപ്പോള്‍ പോലും ആ കണ്ണുകള്‍ നാം കാൺകെ നിറഞ്ഞുകാണില്ല.

പലപ്പോഴും മുറ്റത്തെ ചാരുകസേരയില്‍ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് ചാഞ്ഞുകിടക്കുന്ന ആ രൂപമാണ് പഴയ തലമുറയുടെ മനസ്സിൽ. ആ അച്ഛൻ അൽപം കാർക്കശ്യക്കാരനുമാകാം. പുതിയ തലമുറയ്ക്ക് ചിലപ്പോൾ അത് തോളത്ത് കയ്യിട്ടുനടക്കുന്ന അച്ഛനായിരിക്കാം. എന്തിനുമേതിനും അമ്മയെപ്പോലെ സ്നേഹിക്കാവുന്നൊരാള്‍. എന്തൊക്കെയായാലും മക്കളുടെ ഭാവിയികുറിച്ചുള്ള ചിന്തയിലാണ് ഓരോ പിതാവിന്‍റേയും കാലടികളും നെഞ്ചിടിപ്പുകളും. അതിന്‍റെ ആശങ്കകളാകാം അയാളുടെ അകാലനരകള്‍. ഒരു കണക്കുകളും നിരത്തുന്നില്ലെങ്കിലും ഒരിക്കലും അവസാനിക്കാത്ത കണക്കുകളുമായി നാം അച്ഛന്മാരോട് കടപ്പെട്ടവരാണ്. എന്തൊക്കെയായാലും പെട്ടെന്ന് പിണയുന്ന ആപത്തുകളിൽ നാം പലപ്പോഴും അമ്മേ… എന്നേ വിളിക്കാറുള്ളൂ…എന്തേ അച്ഛാ…എന്നു കൂടി വിളിക്കാത്തേ…