ന്യൂനപക്ഷ സംവരണ വിഷയത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെയെന്ന് മുന്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കലല്ല സര്‍ക്കാര്‍ നിലപാട്. വേണ്ടപോലെ വിഷയം ഗ്രഹിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചോയെന്ന് സംശയമാണ്.

സച്ചാര്‍ കമ്മീഷന്‍ പഠിച്ചത് മുസ്ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയാണ്. യുപിഎ ഗവണ്‍മെന്റാണ് കമ്മീഷനെ നിയോഗിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ ഇതിലെടുത്തു. അലിഗഡ് ഓഫ് ക്യാമ്പസ് മുസ്ലിങ്ങള്‍ കൂടുതലുള്ള മലപ്പുറത്ത് സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുത്തു.

2011ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് പാലോളി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നടപടിയുണ്ടായി. ന്യൂനപക്ഷ ക്രൈസ്തവരെ കൂടി ഈ സംവരണത്തില്‍ ഉള്‍പ്പെടുത്തി. മുസ്ലിങ്ങള്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗക്കാരാണ്. ക്രൈസ്തവര്‍ അധികവും മുന്നോക്കക്കാരാണ്. ലത്തീന്‍ കത്തോലിക്കരും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുമാണ്. പിന്നീട് ഇത് യുഡിഎഫ് സര്‍ക്കാര്‍ പിന്തുടര്‍ന്നുവെന്നും കെ ടി ജലീല്‍.