ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തും. സെപ്തംബർ-ഒക്ടോബർ വിൻഡോയിലാണ് മത്സരങ്ങൾ നടത്തുകയെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ബിസിസിഐയുടെ അറിയിപ്പ്.
31 മത്സരങ്ങളാണ് ഇനി ഐപിഎലിൽ നാക്കിയുള്ളത്. കൃത്യമായ തീയതികളെപ്പറ്റി ബിസിസിഐ അറിയിച്ചിട്ടില്ല. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമിലെ താരങ്ങളൊന്നും ഐപിഎലിനെത്തില്ലെന്നാണ് സൂചന. ഇംഗ്ലണ്ട് താരങ്ങളെ ഐപിഎലിനു വിടില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.
ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.



