എംഎസ്എഫ് ഹരിത നേതാക്കളെ ചർച്ചക്ക് വിളിച്ചുവെന്ന വാർത്ത തള്ളി പാണക്കാട് കുടുംബം. സാദിഖ്‌ അലി തങ്ങളും മുനവർ അലി തങ്ങളും ഹരിത നേതാക്കളെ ചർച്ചക്ക് വിളിച്ചിട്ടില്ലെന്ന് പാണക്കാട് കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു.

എം.എസ്.എഫ്. ഹരിത നേതാക്കളെ മുസ്ലിം ലീഗ് നേതൃത്വം വൈകിട്ട് 4 ന് ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഹരിത സംസ്ഥാന ഭാരവാഹികളോട് ചർച്ചയ്ക്ക് എത്താൻ മുസ്ലിം ലീഗാണ് നിർദേശം നൽകിയത്. ചർച്ചയ്ക്കായി പണക്കാട്ടേക്ക് പോകുമെന്ന് ഹരിത ഭാരവാഹികൾ അറിയിച്ചിരുന്നു. എന്നാൽ സാദിഖ്‌ അലി തങ്ങളും മുനവർ അലി തങ്ങളും ഹരിത നേതാക്കളെ ചർച്ചക്ക് വിളിച്ചിട്ടില്ലെന്ന് പാണക്കാട് കുടുംബം അറിയിച്ചു.

അതേസമയം, വനിതാ കമ്മീഷനെ സമീപിച്ചത് നേരത്തെ ചർച്ചകൾ നടത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണെന്ന് ഹരിത നേതാക്കൾ അറിയിച്ചു. നടപടിയുണ്ടാകുംവരെ പരാതി പിൻവലിക്കില്ലെന്ന് ഹരിത നേതാക്കൾ പറഞ്ഞു.

ഹരിതയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ലീഗ് നേതാക്കൾ യോഗം ചേർന്നിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം. കെ മുനീർ, പി.എം.എ സലാം എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. എം.എസ്.എഫ് – ഹരിത നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ചർച്ചകൾ പൂർത്തിയായ ശേഷം പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‍ലി ലീഗിനകത്തെ ആഭ്യന്തര പ്രശ്നങ്ങൾ നേതൃത്വത്തിന് തലവേദനയായിരിക്കെയാണ് എം.എസ്.എഫിന്റെ വിദ്യാർഥിനി വിഭാഗമായ ഹരിതയിലെ നേതാക്കൾ പി.കെ നവാസിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്. ചില എം.എസ്.എഫ് ഭാരവാഹികൾ വഴി ലീഗ് നേതൃത്വം ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നി, ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരോട് സംസാരിച്ചു. പരാതി പിൻവലിക്കുകയാണങ്കിൽ നവാസിനെതിരെ നടപടിയെടുക്കാമെന്നാണ് അവരെ അറിയിച്ചത്.

പക്ഷേ ആദ്യം നടപടി പിന്നീട് പരാതി പിൻവലിക്കൽ എന്ന നിലപാടിലാണ് ഹരിത നേതൃത്വം. ഇതോടെ വനിതാ കമ്മീഷനെ സമീപിച്ചവർക്കെതിരെ നടപടിയെടുപ്പിക്കാനുള്ള ശ്രമങ്ങൾ മറുവിഭാഗം നടത്തുന്നുണ്ട്. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന അഭിപ്രായമുള്ളവരും ലീഗ് നേതൃത്വത്തിലുണ്ട്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുൽ വഹാബും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചത്.