തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസില്‍ കൂടുതല്‍ കരുനീക്കങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് . കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ ബിനീഷ് കോടിയേരിയ്ക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു.

സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷന്‍ നല്‍കിയ കമ്ബനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കേസില്‍ മറ്റൊരു പ്രതിയായ കെടി റമീസ് ബംഗളൂരുവിലുള്ള ബിനീഷിന്റെ കമ്ബനിയുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു.

കേസില്‍ ബിനാമി ഹവാല ഇടപാടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുക. അതേസമയം, ഇന്ന് ഹാജരാകുവാന്‍ കഴിയില്ലന്നും തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിനീഷിന്റെ അഭിഭാഷകന്‍ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയിരുന്നു. ബിനീഷ് സ്ഥലത്തില്ലെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ബിനീഷ് ഉള്ള സ്ഥലത്ത് എത്താമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറുപടി അറിയിച്ചിരുന്നു.