തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വ‌ര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച്‌ ലോക്കര്‍ തുടങ്ങാനും നിര്‍ദേശിച്ചുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങുകയായിരുന്നു എന്നും, ഒന്നിച്ച്‌ ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സ്വപ്‌നയുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസിലുണ്ടായിരുന്നതായി വേണുഗോപാല്‍ അയ്യര്‍ പറയുന്നു.

‘മണിക്കൂറുകളോളം ഓഫീസില്‍ ശിവശങ്കറിന്‍റെ സാന്നിദ്ധ്യത്തില്‍ സ്വപ്നയുമായി സംസാരിച്ചു. ചര്‍ച്ചകളില്‍ ശിവശങ്കര്‍ പങ്കാളിയായിരുന്നു. ജോയിന്‍റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിന്‍വലിച്ചു. തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കാന്‍’ ആവശ്യപ്പെട്ടതായും വേണുഗോപാല്‍ പറ‌ഞ്ഞു.

അതേസമയം സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത് കേസില്‍ സ്വപ്ന സുരേഷേ് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും.