കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിച്ചത് തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഇടത് അനുഭാവിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെന്ന് സൂചന.

ഇത്‌ റെക്കോര്‍ഡ് ചെയ്തതിലും പുറത്തുവിട്ടതിലും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതാവും പങ്കാളിയായതായാണ്‌ വിവരങ്ങള്‍. നേരത്തെ, വനിതാ പോലീസ് വിളിച്ചു തന്ന ഫോണില്‍ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണ് പുറത്തുവന്നതെന്നും കസ്റ്റംസിന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. 5 വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരുന്നപ്പോഴെല്ലാം സ്വപ്നയ്ക്ക് കാവലുണ്ടായിരുന്നത്. ഇവരെല്ലാം ഇടത് അനുഭാവികളായിരുന്നു.

സ്വപ്നയെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മാത്രമാണ് മറ്റു 2 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കാവലുണ്ടായിരുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പോലീസുകാരെ സ്ഥിരമായി കാവലിന് നിയോഗിച്ചതുതന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ സ്വര്‍ണക്കടത്ത് കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തതായി സ്വപ്ന പറയുന്ന ശബ്ദരേഖ വലിയ വിവാദമായിരുന്നു.