കലിഫോർണിയ: ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പായ ജൊ ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ ഏറെ സാധ്യത കലിഫോർ‍ണിയായിൽ നിന്നുള്ള സെനറ്റർ കമല ഹാരിസാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നു.

ഹാരിസിന്‍റെ പൊളിറ്റിക്കൽ സ്കിൽസും ദേശീയ സംസ്ഥാന തലങ്ങളിൽ പരിചയ സമ്പന്നമായ രാഷ്ട്രീയ നേതാവെന്ന നിലയിലും പ്രസിഡന്‍റ് സ്ഥാനാർഥിയായി നല്ല പ്രകടനം കാഴ്ചവയ്ക്കുവാൻ കഴിഞ്ഞു എന്നതുമാണ് ഹാരിസിന് അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നത്. ഏഷ്യൻ – ഇന്ത്യൻ അമേരിക്കൻ വോട്ടുകളും ലക്ഷ്യമിടുന്നുണ്ട്.‌

77 വയസുള്ള ജൊബൈഡന് പ്രായം കുറഞ്ഞ ഊർജ്ജസ്വലയായ വൈസ് പ്രസിഡന്‍റിനെയാണ് കണ്ടെത്തേണ്ടത് എന്നതിനാൽ എലിസബത്ത് വാറന്‍റെ സാധ്യതകൾക്ക് മങ്ങലേറ്റിട്ടുണ്ട്. ഇന്ത്യൻ വംശജയും കലിഫോർണിയ സ്റ്റേറ്റ് അറ്റോർണി ജനറലുമായിരുന്ന കമലയെ തെരഞ്ഞെടുക്കുകയാണെങ്കിൽ നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതീക്ഷക്കുവകയുണ്ടെന്നും ഡമോക്രാറ്റിക് പാർട്ടി നേതൃത്വം വിശ്വാസിക്കുന്നു.

കലിഫോർണിയ സംസ്ഥാനത്ത് ബ്ലാക്ക് വോട്ടർമാരാണ് ജയപരാജയങ്ങൾ നിർണയിക്കുക എന്നതിനാൽ കമലക്കു സ്വാധീനിക്കുവാൻ കഴിഞ്ഞാൽ ഇവരുടെ പിന്തുണ ബൈഡനു കരുത്തേകുമെന്നും വിശ്വസിക്കപ്പെടുന്നു.

ബൈഡനു ചുറ്റും ഉരുണ്ടുകൂടിയിരിക്കുന്ന ലൈംഗീകാപവാദം നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്.