അഞ്ചല്‍ (കൊല്ലം): പാമ്പിനെ ആ‍‍യുധമാക്കി കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം നടത്തിയ സൂരജ് കെട്ടിപ്പൊക്കിയ നുണക്കഥകള്‍ ഒന്നൊന്നായി തിരിഞ്ഞ് കൊത്താന്‍ കാരണം സ്വന്തം ഫോണും പാമ്പിനെ കൈമാറിയ സുരേഷിെന്‍റ മൊഴിയും. കൊട്ടാരക്കര എസ്.പി ഓഫിസിലെ മൊഴിയെടുക്കലിനിടെ പലതവണ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ സൂരജ് ശ്രമിച്ചു. ഫോണ്‍രേഖകള്‍ പരിശോധിച്ചതോടെയാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

പരമാവധി സ്വത്തുക്കള്‍ ഉത്രയുടെ വീട്ടില്‍നിന്ന് സ്വന്തമാക്കിയ സ്വകാര്യ ബാങ്ക് ജീവനക്കാരനായ സൂരജിന് പിന്നീട് ഭാര്യയെ ഒഴിവാക്കണമെന്നായി. വിവാഹമോചനക്കേസും മറ്റുമായാല്‍ സ്വത്ത് തിരികെ കൊടുക്കേണ്ടിവരുമെന്ന് ഇയാള്‍ ഭയന്നു. ഇതല്ലാതെ ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് പാമ്പിനെ കൊണ്ട് കൊത്തിച്ച്‌ അപായപ്പെടുത്തുക എന്നത്.

പാമ്പിനെ കൈകാര്യം ചെയ്യാന്‍ ഇഷ്്ടമുണ്ടായിരുന്ന സൂരജ് അതുകൊണ്ടുതന്നെ ആ വഴി തന്നെ തിരഞ്ഞെടുത്തു. ഇതിനായാണ് കല്ലുവാതുക്കലിലെ പാമ്പു പിടിത്തക്കാരനായ സുരേഷിനെ സമീപിക്കുന്നത്. സുരേഷിനെ ഇയാള്‍ പലതവണ ഫോണ്‍ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ മൊഴിയില്‍ സൂരജിന് പാമ്പ്‌ പിടിത്തക്കാരനുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ടായിരുന്നു.

സൂരജിെന്‍റ ഫോണ്‍ രേഖകളും ഇത് സാധൂകരിച്ചു. ഇതോടെ സുരേഷിനെ കസ്റ്റഡിയിലെടുത്തു. ഇവര്‍ തമ്മില്‍ നിരവധി തവണ ഫോണ്‍ സംഭാഷണം നടന്നതായി കണ്ടെത്തി. ആദ്യം സുരേഷ് സമ്മതിച്ചില്ലെങ്കിലും തെളിവുകള്‍ നിരത്തിയതോടെ പാമ്ബിനെ കൈമാറിയതായി സമ്മതിച്ചു. ഇതോടെ സൂരജ് പറഞ്ഞ മുറിയിലേക്ക് പാമ്പ്‌ കയറിയ കഥകള്‍ പൊളിഞ്ഞു.

മൂന്ന് തവണയാണ് ഉത്രയെ വധിക്കാന്‍ ശ്രമം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ആദ്യം പാമ്പിനെ വീടിന് അകത്തുകൊണ്ടുവന്നിട്ടു. പാമ്പിനെ ഉത്ര കണ്ടതോടെ സൂരജ് അതിനെ പിടിച്ചുചാക്കിലാക്കി. ഫെബ്രുവരി 29ന് സുരേഷില്‍നിന്ന് 5000 രൂപക്ക് അണലിയെ വാങ്ങി. മാര്‍ച്ച്‌ രണ്ടിന് ഇതിനെകൊണ്ട് ഉത്രയെ കൊത്തിച്ചു. വേദനിച്ചപ്പോള്‍ ഗുളിക നല്‍കി. രാത്രി ബോധരഹിതയായപ്പോള്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ, മൂന്നാഴ്ചത്തെ ചികിത്സക്കിടെ ഉത്ര ജീവിതത്തിലേക്ക് തിരിച്ചെത്തി. തുടര്‍ന്നാണ് കുറച്ചുകൂടി ഉഗ്രവിഷമുള്ള മൂര്‍ഖനെ സുരേഷില്‍നിന്ന് 10,000 രൂപകൊടുത്ത് വാങ്ങിയതും കൊലപാതകം നടത്തിയതും.

കൊലപാതകത്തിനാണ് പാമ്പിനെ ഉപയോഗിക്കുന്നതെന്ന് സുരേഷിന് അറിയുമായിരുന്നോ എന്നതില്‍ വ്യക്തതയില്ല. സൂരജിന് രണ്ട് തവണ പാമ്ബിനെ കൈമാറിയതായി ആദ്യം ചോദ്യം ചെയ്യലില്‍തന്നെ സുരേഷ് സമ്മതിച്ചു. ഇതോടെ സൂരജിന് അടിപതറി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കൊലപാതകശ്രമം ഒന്നൊന്നായി സൂരജ് പൊലീസിനോട് പറഞ്ഞു.

അഞ്ച് മാസമായി സൂരജ് ഉത്രയെ അപായപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പാമ്ബിനെ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ വീഡിയോകള്‍ ഇയാള്‍ യൂട്യൂബ് വഴി നിരന്തരം കണ്ടിരുന്നു. പരമാവധി സ്വത്തുക്കള്‍ കൈക്കലാക്കിയതോടെ ഉത്രയെ ഒഴിവാക്കാനുള്ള വഴികളായിരുന്നു സൂരജ് തേടിയിരുന്നത്.

പാമ്ബ് കടിയേറ്റ ഉത്ര അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നോ അതോ ശീതീകരിച്ച മുറിയില്‍നിന്ന് ശബ്ദം പുറത്തുവരാഞ്ഞതാണോ എന്നതെല്ലാം സംബന്ധിച്ച്‌ കേസന്വേഷണം തുടരുകയാണ്. ദൃക്സാക്ഷികളിലില്ലാത്ത കേസില്‍ പഴുതടച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയത്. ഇരുവരെയും ആദ്യം മാറി മാറി ചോദ്യംചെയ്ത പൊലീസ് മൊഴിയിലെ വൈരുധ്യം വെച്ച്‌ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചു. സൂരജിെന്‍റയും സുരേഷിന്റേയും ഫോണ്‍ കാളുകളും ബാങ്ക് ഇടപാടുകളും പൊലീസ് നിരീക്ഷിച്ച്‌ തെളിവെടുപ്പ് നടത്തി.

ഉത്രയുടെ കുടുംബ വീട്ടിലെത്തിച്ച്‌ തെളിവെടുത്തതും അതീവജാഗ്രതയോടെയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറരയോടെയാണ് സൂരജിനെയും കൊണ്ട് പൊലീസ് സംഘം എത്തിയത്. പ്രകോപനപരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്നൊരുക്കങ്ങളും പൊലീസ് സ്വീകരിച്ചു. ഉത്രക്ക് പാമ്ബുകടിയേറ്റ കിടപ്പുമുറിയിലെത്തി സൂരജില്‍നിന്ന് കുറ്റകൃത്യം നടത്തിയതിെന്‍റ വിവരം രേഖപ്പെടുത്തുകയും, പാമ്ബിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി വീടിെന്‍റ പിന്നാമ്ബുറത്തുനിന്നും കണ്ടെടുക്കുകയും ചെയ്തു. ഫോറന്‍സിക് വിദഗ്ദരും, സയന്‍റിഫിക് വിദഗ്ദരും വിരലടയാളമുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു.

അതേസമയം, ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപക്ക് വാങ്ങിയ മൂര്‍ഖന്‍ പാമ്ബിനെ കൃത്യം നടത്തിയശേഷം തല്ലിക്കൊന്നതിനും സൂരജിനെതിരെ കേസെടുത്തു. പാമ്ബിനെ അനധികൃതമായി കൈവശം വച്ചതിനും തല്ലിക്കൊന്നതിനും വനംവന്യ ജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. തല്ലിക്കൊന്ന് മറവുചെയ്ത മൂര്‍ഖെന്‍റ ജഡം ഉത്രയുടെ വീടിെന്‍റ പരിസരത്തുനിന്ന് വനം, പൊലീസ്, ഫോറന്‍സിക്, മൃഗ സംരക്ഷണ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി വീണ്ടും മറവ് ചെയ്തു.

തെളിവെടുപ്പിനിടെ സൂരജാണ് പാമ്ബിനെ കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തത്. സംരക്ഷിത വന്യജീവി വിഭാഗത്തില്‍പ്പെട്ട ഇനമാണ് മൂര്‍ഖനെന്ന് അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ബി.ആര്‍. ജയന്‍ അറിയിച്ചു. ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.