ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ സഹകരണബാങ്കില്‍ നിന്ന് നാലരലക്ഷം രൂപയും അഞ്ചരക്കിലോ സ്വര്‍ണവും കവര്‍ന്നു. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. ബാങ്കിലെ ലോക്കറുകള്‍ തകര്‍ത്തായിരുന്നു മോഷണം. ഓണാവധി കഴിഞ്ഞ് ഇന്ന് ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബാങ്കിലെ സി സി ടി വി കാമറകളുടെ ഹാര്‍ഡ് ഡിസ്കും മോഷ്ടാക്കള്‍ കൊണ്ടുപോയി.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്തത്. മോഷ്ടാക്കളെ കണ്ടെത്താന്‍ ബാങ്കിന് സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വന്‍സംഘമാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ബാങ്കിനുളളിലെ അലാറം സംവിധാനം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. പണയ ഉരുപ്പടികളായിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത് എന്നാണ് റിപ്പോര്‍ട്ട്.