ദിവസം കഴിയുംതോറും സംസ്ഥാനത്ത് രോഗവ്യാപനത്തിന്‍റെ തോത് വലിയ വര്‍ധനവിലേക്കാണ് നീങ്ങുന്നത്. ഇതില്‍ സമ്പര്‍ക്ക വ്യാപന തോത് സംസ്ഥാനത്ത് പിടിച്ചു നിര്‍ത്താനാവാത്ത വിധം ഉയരുകയാണ്. കോവിഡ്കാല നിയന്ത്രണങ്ങള്‍ കുറയുക കൂടി ചെയ്യുന്നതോടെ വലിയ വര്‍ധനവിലേക്കാണ് കേരളം നീങ്ങുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ ആരോഗ്യ വകുപ്പ് കിണഞ്ഞു ശ്രമിക്കുകയാണ്.
കഴിഞ്ഞ ജനുവരി 30ന് ഇന്ത്യയിലെ തന്നെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. രാജ്യത്തു ആദ്യമായി സമൂഹവ്യാപനവും കേരളം സ്ഥിരീകരിച്ചു. ഇപ്പോള്‍ 3 ഘട്ടങ്ങളും പിന്നിട്ട് കേരളം പൊരുതുകയാണ്. മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിനാണ് പരിഗണന കടുതല്‍.
ഇതു വരെ 20 ലക്ഷത്തിലധികം പേരെ പരിശോധിച്ചു. 7 മാസം വിശ്രമമില്ലാത്ത പരിശോധന, നിരീക്ഷണം, സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍, ചികിത്സ നടപടികള്‍. ആഗസ്ത് 19 നാണ് കേരളത്തില്‍ ആകെ രോഗികള്‍ 50,000 കടന്നത്. എന്നാല്‍ ഏഴു മാസത്തെയും മറികടന്ന കുതിപ്പുമായി പിന്നീട് 22 ദിവസം കൊണ്ട് രോഗികള്‍ ഒരു ലക്ഷവും കടക്കുകയായിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്തുന്നത് ഏഴുമാസം പിടിച്ചു നിര്‍ത്തിയ കേരളത്തിന് ഇനിയുള്ള വെല്ലുവിളി ഇപ്പോഴത്തെ ഞെട്ടിക്കുന്ന വേഗത്തിലുള്ള വൈറസ് വ്യാപനമാണ്. ആഗസ്ത് 19 ന് 50,000 തികഞ്ഞ രോഗികളുടെ എണ്ണം പിന്നീട് വെറും മൂന്നാഴ്ച കൊണ്ടാണ് ഒരു ലക്ഷം കടന്നത്. കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപന ആശങ്കക്ക് പുറമെ, വെന്‍റിലേറ്ററുകള്‍ക്ക് അടക്കം ക്ഷാമം ഉണ്ടായെക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പും ഈ പശ്ചാത്തലത്തിലാണ്.
മരണനിരക്കും ഉയരുകയാണ്. കഴിഞ്ഞ 11 ദിവസത്തിനിടെ 116 മരണങ്ങളാണുണ്ടായത്. വ്യാപനം പൂര്‍ണമായി സമ്പര്‍ക്കത്തിലേക്ക് മാറുകയാണ് എന്നതാണ് അപകടം. കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് വിലയിരുത്തല്‍.
20,000 വരെ പ്രതിദിന കേസുകള്‍ ആഴ്ചകളില്‍ ഉണ്ടാകാം എന്നാണ് മുന്നറിയിപ്പ്. റിവേഴ്‌സ് ക്വറന്റൈന്‍ പാളുന്നതും പ്രായമായവരിലേക്ക് രോഗം പടരുന്നതും ആയ സാഹചര്യം ഉണ്ടാകുമോ എന്നതാണ് സര്‍ക്കാരിന്റെ ഉള്ളിലുള്ള ആശങ്ക. കൂടിയ ജനസാന്ദ്രതയും വെല്ലുവിളിയാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരില്‍ ഒന്നേകാല്‍ ശതമാനത്തോളം ആളുകള്‍ ആണ് വെന്റിലേറ്റര്‍, ഐസിയു എന്നിവയില്‍ ഉള്ളത്. 20,000 വരെ പ്രതിദിന കേസുകള്‍ ആവുന്നതോടെ ഇതേ തോതില്‍ വന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറയും എന്നുറപ്പ്. വ്യാപനം പരമാവധി വൈകിപ്പിച്ചു പിടിച്ചു നില്‍ക്കുക എന്നത് തന്നെയാകും കേരളം തുടരാന്‍ പോകുന്ന രീതി. ഇതിനിടയില്‍ വരുന്ന ഇളവുകള്‍ എങ്ങനെ സ്വീകരിക്കപ്പെടും, നിയന്ത്രണങ്ങള്‍ എത്രത്തോളം പാലിക്കപ്പെടും എന്നത് ആകും നിര്‍ണായകമാവുക.