തിരുവനന്തപുരം; കേരളത്തില്‍ കഴിഞ്ഞ ദിവസമെത്തിയ കാലവര്‍ഷം കൂടുതല്‍ കരുത്താര്‍ജിക്കും, അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ചുഴലിക്കാറ്റ് കനത്ത കാറ്റിനും മഴക്കും ഇടയാക്കും, കേരള തീരത്ത് 60 കി.മീ. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്, കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്നാല്‍ അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഉച്ചയോടെ നിസര്‍ഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്, മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയാകും തുടക്കത്തില്‍ കാറ്റിന്റെ വേഗം, അര്‍ധരാത്രിയോടെ നിസര്‍ഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും, നാളെ ഉച്ചക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ കാറ്റ് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.

കൂടാതെ 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു, കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സംസ്ഥാനങ്ങള്‍ മത്സ്യബന്ധനം വിലക്കി ബോട്ടുകള്‍ തിരികെ വിളിച്ചു, തീരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്, ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചു.