പാകിസ്താൻ്റെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്ക് പാകിസ്താൻ തന്നെ ആതിഥേയത്വം വഹിക്കും. ശ്രീലങ്കയിലാണ് നേരത്തെ പരമ്പര നടത്താൻ തീരുമാനിച്ചിരുന്നത്. ശ്രീലങ്കയിൽ ദേശവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരമ്പര പാകിസ്താനിലേക്ക് മാറ്റിയത്.
ആദ്യം പരമ്പര നടത്താൻ തീരുമാനിച്ചിരുന്നത് യുഎഇയിലായിരുന്നു. എന്നാൽ, ഐപിഎൽ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചതോടെ പരമ്പര ശ്രീലങ്കയിലേക്ക് മാറ്റിവച്ചു. ഇപ്പോൾ ശ്രീലങ്കയിൽ നിന്നും പരമ്പര മാറ്റിവച്ചിരിക്കുകയാണ്. ഭരണം താലിബാൻ പിടിച്ചടക്കിയതോടെ കാബൂളിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ അഫ്ഗാൻ താരങ്ങൾ റോഡ് മാർഗം പാകിസ്താനിലെത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചവരിൽ രണ്ട് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഡൽഹിയിലെത്തിച്ച 146 യാത്രക്കാരിൽ 2 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സബ് ഡിവിഷണം മജിസ്ട്രേറ്റ് രാജേന്ദ്ര കുമാർ അറിയിച്ചു.
നേരത്തെ, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളിൽ നിന്ന് താജിക്കിസ്ഥാനിൽ എത്തിച്ചത്.
രാവിലെ കാബൂൾ വിമാനത്താവളത്തിൽ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കൻ വിമാനത്തിൽ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഇവർ താജിക്കിസ്ഥാനിൽ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾക്കും വിവരം ലഭിച്ചിട്ടുണ്ട്. താജിക്കിസ്ഥാനിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയൻ സ്കൂളിലെ അധ്യാപിക ആയിരുന്നു സിസ്റ്റർ തെരേസ ക്രസ്റ്റ.
ഇതിനിടെ കാബൂൾ വിമാനത്താവളത്തിലുണ്ടായ വെടിവയ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിർത്തത്. അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥനാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.
ഒരാഴ്ച മുൻപാണ് കാബൂൾ വിമാനത്താവളത്തിൽ രാജ്യം വിടാൻ ആളുകൾ കൂട്ടമായെത്തിയതോടെ അമേരിക്കൻ സൈന്യം വെടിയുതിർത്തത്. തിക്കിലും തിരക്കിലും വെടിവയ്പ്പിലും പെട്ട പത്തോളം പേർ മരിച്ചിരുന്നു. അതേസമയം ഇന്ന് നടന്ന വെടിവയ്പിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ജർമൻ മിലിട്ടറിയാണ് വാർത്ത് പുറത്തുവിട്ടത്.



