തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷജിത്ത്, നജീബ് അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാല് പേര്‍ക്കും ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.

ഇന്നലെ പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്ബായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സജീവ്,സനല്‍, അന്‍സര്‍, ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. അന്‍സറും ഉണ്ണിയും ഒളിവിലാണ്.എന്നാല്‍ ആക്രമണസമയത്ത് അന്‍സര്‍ കൂടെ ഉണ്ടായിരുന്നില്ലെന്ന് പ്രതികളായ സജീവും സനലും അന്വേഷണ സംഘത്തോട് പറഞ്ഞു. ഇത് പൊലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്.