ഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച്‌ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ സമീപഭാവിയില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന് എയിംസിലെയും ഐസിഎംആര്‍ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിലേയും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു കോണില്‍ മാത്രമാണ് ഈ മഹാമാരി എന്ന ചിന്ത ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ അടക്കമുളള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിക്ക് അയച്ച സംയുക്ത കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നി വിദഗ്ധര്‍ അടങ്ങിയ സംഘടനകളാണ് നിവേദനം നല്‍കിയത്. മോശം സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ മഹാമാരിയെ നിയന്ത്രണവിധേയമാക്കുന്നതില്‍ വാക്‌സിനുകള്‍ക്ക് പ്രത്യേക പങ്കില്ല. വാക്‌സിന്‍ ലഭ്യമായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍, കൂടുതല്‍ അപകടസാധ്യതയുളളവര്‍ എന്നിവര്‍ക്കാണ് ആദ്യം മുന്‍ഗണന നല്‍കുകയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഫലപ്രദമായ വാക്‌സിന്‍ സമീപ ഭാവിയില്‍ ലഭ്യമാകില്ല. വാക്‌സിന്‍ ലഭ്യമായാല്‍ തന്നെ ഇത് ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുളള നടപടികളാണ് പാലിക്കുക. നിലവില്‍ പൊതുജനാരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. ആരോഗ്യരംഗത്ത് അസമത്വം വര്‍ധിച്ചുവരികയാണ്. ഇതിന് പരിഹാരം കാണാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.