തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിന്റെ വരുമാനം 161 കോടിയായി കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. 92 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ ഒരാഴ്ച മാത്രമുണ്ടായിരുന്ന മാര്‍ച്ച്‌ മാസത്തിലെ കണക്കാണിത്. സമ്ബദ്‌വ്യവസ്ഥ പൂര്‍ണമായും അടച്ചിട്ട ഏപ്രിലില്‍ വരുമാനം ഇനിയും താഴുമെന്നും ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇത്രയും അധികം സാമ്ബത്തിക പ്രതിസന്ധി നേരിട്ടിട്ടും സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിനേയും മന്ത്രി വിമര്‍ശിച്ചു. കോര്‍പ്പറേറ്റുകള്‍ക്കും മ്യൂച്ച്‌വല്‍ ഫണ്ടുകള്‍ക്കുമെല്ലാം ഉദാരമായ സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വരുമാനം പൂര്‍ണ്ണമായും നിലച്ച സംസ്ഥാനങ്ങളെ അവഗണിക്കുന്നൂവെന്നതാണ് കോവിഡ് കാലത്തെ ഏറ്റവും വലിയ വിരോധാഭാസമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാറിന്റെ സഹായമില്ലാതെ ഇനി മുന്നോട്ട് പോവാനാവില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ഏപ്രില്‍ മാസത്തെ നികുതി വരുമാനത്തിന്റെ കണക്കുകള്‍ തയ്യാറായി. ജിഎസ്ടി കഴിഞ്ഞ ഏപ്രിലില്‍ 1766 കോടി രൂപ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 161 കോടി രൂപ. ഇത് മാര്‍ച്ച്‌ മാസത്തെ വിറ്റുവരുമാനത്തില്‍ നിന്നുള്ള നികുതിയാണെന്ന് ഓര്‍ക്കണം. മാര്‍ച്ച്‌ മാസത്തില്‍ ഒരാഴ്ചയല്ലേ ലോക്ഡൗണ്‍ ഉണ്ടായുള്ളൂ. ഇതുമൂലം പ്രതീക്ഷിത വരുമാനത്തില്‍ 92 ശതമാനം ഇടിവുണ്ടായെങ്കില്‍ മാസം മുഴുവന്‍ അടച്ചുപൂട്ടിയ ഏപ്രില്‍ മാസത്തിലെ നികുതി മെയ് മാസത്തില്‍ കിട്ടുമ്ബോള്‍ എത്ര വരുമെന്ന് ഊഹിക്കാവുന്നതാണ്.

പ്രളയകാലത്തുപോലും 200 കോടി രൂപയുടെ കുറവേ വന്നുള്ളൂ. പ്രളയകാലത്ത് പ്രാദേശികമായേ അടച്ചുപൂട്ടല്‍ ഉണ്ടായുള്ളൂ. എന്നാല്‍ ഇന്ന് സമ്ബദ്ഘടന മൊത്തത്തില്‍ അടച്ചുപൂട്ടലിലാണ്. ഈ 161 കോടി രൂപ തന്നെ ബാങ്ക് ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നോ മാര്‍ച്ച്‌ മാസത്തില്‍ പെട്ടെന്നുള്ള ലോക്ഡൗണ്‍മൂലം നികുതി അടയ്ക്കാന്‍ കഴിയാത്തവരുടെതോ ആയിരിക്കണം.

ഭൂഇടപാടുകള്‍ നിലച്ചു. രജിസ്ട്രേഷനില്‍ 255 കോടി രൂപയ്ക്ക് പകരം 12 കോടി മാത്രം. മദ്യത്തില്‍ നിന്നും നികുതി വരുമാനമേ ഇല്ല. വാഹനനികുതിയില്‍ നിന്ന് 300 കോടി രൂപയ്ക്കു പകരം 4 കോടി മാത്രമാണ് ലഭിച്ചത്. പെട്രോള്‍, ഡീസല്‍ സെയില്‍സ് ടാക്സ് 600 കോടി രൂപയ്ക്കു പകരം 26 കോടി മാത്രം. ഇതുതന്നെ സര്‍ക്കാര്‍ വണ്ടികളിലടിച്ച പെട്രോളും ഡീസലുമാകാനാണ് സാധ്യത.

അതേസമയം സര്‍ക്കാര്‍ ചെലവ് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് ബോധപൂര്‍വ്വം ചെലവാക്കുന്നതാണ്. ആരുടെ കൈയ്യിലും പണമില്ല. അതുകൊണ്ട് പഴയ കുടിശികകള്‍ തീര്‍ക്കുന്നതായാലും ഭാവിയില്‍ കൊടുക്കേണ്ടത് അഡ്വാന്‍സായി നല്‍കിയാലും ഇപ്പോള്‍ മുന്‍ഗണന പണം ജനങ്ങളുടെ കൈയില്‍ എത്തിക്കലാണ്. പെന്‍ഷനടക്കം ക്യാഷ് ട്രാന്‍സ്ഫര്‍ മാത്രം 8000ത്തോളം കോടി രൂപ വരും. പിന്നെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ 2000ത്തോളം കോടി രൂപയുടെ കുടിശിക കൊടുത്തു തീര്‍ത്തുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സ്കോളര്‍ഷിപ്പ്, വിവിധ ക്ഷേമാനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ മുന്‍ഗണനയുണ്ട്. മെയ് മാസം പകുതിയാകുമ്ബോഴേയ്ക്കും സര്‍ക്കാരിന്റെ എല്ലാ കുടിശികകളും കൊടുത്തു തീര്‍ത്തിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ രണ്ടാംഗഡു പണവും മെയ് മാസത്തില്‍ അനുവദിക്കും.

ഇതിനെല്ലാം പണം എവിടെ? കേന്ദ്രം കൂടുതലൊന്നും തന്നില്ലെങ്കിലും തരാനുള്ള കുടിശികയെങ്കിലും തരിക. ഏപ്രില്‍ മാസത്തെയുംകൂടി കണക്കാക്കുകയാണെങ്കില്‍ 5000 കോടി രൂപയെങ്കിലും ജിഎസ്ടി നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം നമുക്ക് അനുവദിച്ച വായ്പയുടെ ഏതാണ്ട് 8500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. അത്തരമൊരു ആഘാതം ഇത്തവണ സഹിക്കേണ്ടിവരില്ലായെന്നു തോന്നുന്നു. ഈയൊരു സമാശ്വാസം ഒഴിച്ചാല്‍ ഇതുവരെ ഒരു അനുകൂല നീക്കവും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ മാസം 5930 കോടി രൂപ കടമെടുത്താണ് കാര്യങ്ങള്‍ നടത്തിയത്. ഈ മാസം കടം വാങ്ങിയാണ് ശമ്ബളം തന്നെ കൊടുക്കുന്നത്. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല. പഞ്ചാബ് അടക്കമുള്ള പല സംസ്ഥാന സര്‍ക്കാരുകളുടെയും സ്ഥിതി ഇതാണ്. കോര്‍പ്പറേറ്റുകള്‍ക്കും മ്യൂച്ച്‌വല്‍ ഫണ്ടുകള്‍ക്കുമെല്ലാം ഉദാരമായ സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വരുമാനം പൂര്‍ണ്ണമായും നിലച്ച സംസ്ഥാനങ്ങളെ അവഗണിക്കുന്നൂവെന്നതാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ വിരോധാഭാസം.