ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതെന്നും ആഘോഷവുമായി ആരും ഇറങ്ങി പുറപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലയിടത്തും കുട്ടികളും വയോജനങ്ങളും പുറത്തിറങ്ങുന്ന സ്ഥിതിയുണ്ട്. കുട്ടികളിലും വയോജനങ്ങളിലും മറ്റു രോഗങ്ങളുള്ളവരിലും കോവിഡ് ബാധിക്കാതിരിക്കാനാണ് റിവേഴ്‌സ് ക്വാറന്റീൻ നിർദ്ദേശിച്ചത്. എന്നാൽ ഇത് മറക്കുമ്പോഴാണ് കേസ് എടുക്കേണ്ടിയും ആവർത്തിച്ച് പറയേണ്ടതായും വരുന്നത്. മാസ്‌ക്ക് ധരിക്കാതിരുന്ന 4047 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ക്വാറന്റിൻ ലംഘിച്ച നൂറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.