ദിസ്പുര്‍: രോഗമുക്തി നേടിയ ആള്‍ക്ക് പകരം കൊറോണ രോഗിയെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. അസമിലാണ് സംഭവം. ദറാംഗ് ജില്ലയിലെ മംഗല്‍ദായി സിവില്‍ ആശുപത്രി അധികൃതര്‍ക്കാണ് ഗുരുതരമായ വീഴ്ച്ച സംഭവിച്ചത്. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം.

രണ്ടു കൊറോണ രോഗികള്‍ക്കും ഒരേ പേര് ആയതിനാലാണ് പിഴവ് പറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ദറാങ്ങിലെ ദല്‍ഗാവ് സ്വദേശികളാണ് ഇരു രോഗികളും. ഇതില്‍ ഒരാള്‍ ജൂണ്‍ 3 നും ഒരാള്‍ ജൂണ്‍ 5 നുമാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ആശുപത്രിയില്‍ രോഗമുക്തി നേടിയ 14 പേരെ വിട്ടയക്കാന്‍ അധികൃതര്‍ നല്‍കിയ പട്ടികയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ അറു പേരെ ആദ്യം വിട്ടയക്കാനായിരുന്നു അധികൃതരുടെ തീരുമാനം. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. ആശുപത്രി വിട്ട കൊറോണ രോഗി തിരികം സ്വന്തം ഗ്രാമത്തിലെത്തിച്ചേര്‍ന്നു.

പിന്നീട് പിഴവ് സംഭവിച്ചത് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ രോഗിയെ തിരികെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ വീടും പരിസര പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.