തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പൊലിസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലിസ് മേധാവി ലേക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും വരുന്നവര്‍ക്ക പ്രവേശനം അനുവദിക്കില്ല.

അതേസമയം, രാത്രി ഏഴു മണിക്കും രാവിലെ ഏഴുമണിക്കും ഇടയ്ക്ക് ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പൊലീസ് പാസ് ആവശ്യമാണ്. മെഡിക്കല്‍ ആവശ്യമുള്‍പ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ രാത്രിയാത്രയ്ക്ക് അനുവാദം നല്‍കൂവെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അത്യാവശ്യമല്ലെങ്കില്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും ഡി.ജി.പി പറഞ്ഞു.

സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ 2 പേര്‍ക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കില്‍ 3 പേര്‍ക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാം. ഓട്ടോയില്‍ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് ഈ ഘട്ടത്തില്‍ അനുമതിയുള്ളത്.