രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,611 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച 140 പേര്‍ മരിച്ചു. ആഭ്യന്തര വിമാന സര്‍വീസ് മേയ് 25ന് പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

രാജ്യത്ത് ഇതുവരെ 106750 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലയം വ്യക്തമാക്കുന്നു. 3,303 പേര്‍ക്ക് ഇത് വരെ ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. നിലവില്‍ രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ ശതമാനം 39.62 ആയി ഉയര്‍ന്നെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ഇത് വരെ 42,298 പേര്‍ക്ക് രോഗം മാറി.

മെയ്‌ 25 മുതല്‍ ആഭ്യന്തര സര്‍വീസിനൊരുങ്ങാന്‍ വിമാനത്താവളങ്ങ ള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. സാമൂഹിക അകലം പാലിച്ചാകും സര്‍വീസ് നടത്തുക. യാത്രയ്ക്കുള്ള മാനദണ്ഡം വ്യോമയാന മന്ത്രാലയം പുറത്തിറക്കുമെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. സംസ്ഥാനങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഡല്‍ഹി രോഹിണി ജയിലിലെ ഉദ്യോഗസ്ഥനും ഏഴ് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.