ഇടുക്കി: ( 16.08.2020) രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഞായറാഴ്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരാളെ തിരിച്ചറിഞ്ഞു. ചിന്നത്തായി എന്ന 70 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. പെട്ടിമുടി പുഴയുടെ തീരത്ത് നിന്നാണ് രണ്ട് മൃതദേഹങ്ങളും ലഭിച്ചത്.

 

ഇനി പന്ത്രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ആഗസ്റ്റ് ആറിനാണ് പെട്ടിമുടിയില്‍ ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുള്‍പൊട്ടല്‍ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.