ജനീവ: യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തു. യുഎന്‍ രക്ഷാസമിതിയിലേയ്ക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഇന്ത്യയുടെ അംഗത്വം നീട്ടിയത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു. എട്ടാംതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായി.

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ലാത്തവരെ തെരഞ്ഞെടുക്കാനാണ് കൃത്യമായ ഇടവേളകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയോടൊപ്പം അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

ഏഷ്യാ- പസിഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ഇന്ത്യ. ആകെ 15 അംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയിലുള്ളത്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമുണ്ട്. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്.