അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച യാസ് ഇന്ന് രാവിലെ ഒഡിഷ തീരത്തെത്തും. ഉച്ചയോടെ കാറ്റ് കരതൊടും. ചുഴലിക്കാറ്റിന് മുന്നോടിയായുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബംഗാളിലെ പാണ്ഡുവയില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. നാല്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ബംഗാളില്‍ പതിനൊന്നര ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡിഷയിലെ അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്.

യാസിന്റെ സഞ്ചാര പാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 40 കി.മി വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. മലയോര മേഖലകളില്‍ താമസിക്കുന്നവരും തീരദേശ പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.