ന്യൂഡല്‍ഹി: 78 അംഗ മോദി മന്ത്രിസഭയിലെ 42 ശതമാനം പേരും ക്രിമിനല്‍ കേസിലെ പ്രതികള്‍. 78 കേന്ദ്ര മന്ത്രിമാരില്‍ 70 പേരും കോടീശ്വരന്മാരാണെന്നും റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുളളത്.

മന്ത്രിസഭയിലെ നാല് പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിനു കേസുണ്ട്. 24 മന്ത്രിമാര്‍ക്കെതിരേ ഗുരുതര ക്രിമിനല്‍ കേസുകളാണ് ഉളളത്. ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെതിരേ കൊലപാതകശ്രമമടക്കം 11 കേസുകളാണ് നിലവിലുളളത്.

ജ്യോതിരാദിത്യ സിന്ധ്യക്ക് 379 കോടിയുടെ സ്വത്തുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിയൂഷ് ഗോയലിന് 95 കോടിയുടെയും നാരായണ്‍ റാണെയ്ക്ക് 87 കോടിയുടെയും രാജീവ് ചന്ദ്രശേഖറിന് 64 കോടിയുടെയും സ്വത്തുണ്ട്.

ഏറ്റവും കുറവ് സ്വത്തുളള മന്ത്രിമാരില്‍ മുന്നില്‍ ത്രിപുരയില്‍ നിന്നുളള പ്രതിമ ഭൗമിക് ആണ്. ആറു ലക്ഷം രൂപയുടെ സ്വത്തു മാത്രമേ ഇവര്‍ക്കുളളൂ. പശ്ചിമ ബംഗാളില്‍ നിന്നുളള ജോണ്‍ ബര്‍ലയ്ക്ക് 14 ലക്ഷത്തിന്റെയും രാജസ്ഥാനില്‍ നിന്നുളള കൈലാഷ് ചൗധരിക്ക് 24 ലക്ഷത്തിന്റെയും സ്വത്തുണ്ട്.