പാരീസ്: ലോക രണ്ടാം നമ്ബര്‍ ഡാനില്‍ മെദ്‌വദേവും വനിതകളുടെ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു.

ഡാനില്‍ മെദ്‌വദേവ് രണ്ടാം റൗണ്ടില്‍ ശക്തമായ പോരാട്ടത്തില്‍ അണ്‍സീഡായ അമേരിക്കയുടെ ടോമി പോളിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 3-6, 6-1, 6-4, 6-3. അമേരിക്കന്‍ താരമായ സെറീന വില്യംസ് റുമാനിയയുടെ മഹേള ബുസാര്‍നെസ്‌ക്യുവിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-3, 5-7, 6-1.. അടുത്ത റൗണ്ടില്‍ അമേരിക്കയുടെ തന്നെ ഡാനിലി കോളിന്‍സാണ് സെറീനയുടെ എതിരാളി.

ഗ്രീക്കിന്റെ അഞ്ചാം സീഡായ സ്‌റ്റെഫാനോസ് സിറ്റിസിപാസും മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ടില്‍ സ്‌പെയിനിന്റെ പെഡ്രോ മാര്‍ട്ടിനസിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-4, 6-3. മറ്റൊരു മത്സരത്തില്‍ ഒമ്പതാം സീഡ് മതേവു ബറേറ്റിനി നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറിക്കോ കോറിയയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-3, 6-2.

അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ ജപ്പാന്റെ കീ നിഷികോരി റഷ്യയുടെ കാരന്‍ ഖചാനോവിനെ മറികടന്ന് മൂന്നാം റൗണ്ടിലെത്തി. സ്‌കോര്‍: 4-6, 6-2, 2-6,6-4, 6-4. അടുത്ത റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഹെന്റിയാണ് നിഷികോരിയുടെ എതിരാളി.

വനിതകളുടെ നാലാം സീഡ് സോഫിയ കെനിനും അഞ്ചാം സീഡ് എലിന സ്വിറ്റോലിനയും മൂന്നാം റൗണ്ടില്‍ കടന്നു. സോഫിയ കെനിന്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹെയ്‌ലി ബാപിസ്റ്റിയെ തോല്‍പ്പിച്ചു. സ്‌കോര്‍: 7-5, 6-3. എലിസ സ്വിറ്റോലിന രണ്ടാം റൗണ്ടില്‍ അന്ന ലിയെ അനായാസം മറികടന്നു. സ്‌കോര്‍: 6-0, 6-4.