ന്യൂഡല്‍ഹി; ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ അമേരിക്ക. വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാത്ത കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടാനാണ് തീരുമാനം. 25 മില്യണ്‍ ഡോസാണ് ആദ്യ ഘട്ടത്തില്‍ പങ്കുവയ്ക്കുക. ഇതു സംബന്ധിച്ച്‌ വിവരം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചറിയിച്ചു.

കമല ഹാരിസുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് വാക്സിന്‍ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ-യുഎസ് വാക്സിന്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി വ്യക്തമാക്കി.

നരേന്ദ്ര മോദിക്ക് പുറമേ മെക്സിക്കോ പ്രസിഡന്റ് അന്‍ഡ്രസ് മാനുവല്‍ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്റ് അലജാന്‍ഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും വാക്സിന്‍ നല്‍കുമെന്ന് വ്യാഴാഴ്ച കമല ഹാരിസ് നേരിട്ട് വിളിച്ചറിയിച്ചു. വാക്സിന് വേണ്ടി പല രാജ്യങ്ങളുടേയും അഭ്യര്‍ത്ഥനയ്ക്കിടയിലാണ് അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്റെ പ്രഖ്യാപനം എത്തുന്നത്.

ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ് മരുന്നെത്തിക്കാനാണ് നീക്കം. 25ശതമാനം ഡോസുകള്‍ അവശ്യഘട്ടങ്ങളിലേക്കും രാജ്യത്തിന്‍റെ സഖ്യകക്ഷികള്‍ക്കുമായി നീക്കി വയ്ക്കുമെന്നും യുഎസ് വ്യക്തമാക്കി. മെക്സിക്കോ, കാനഡ, റിപ്പബ്ലിക് ഓഫ് കൊറിയ,വെസ്റ്റ് ബാങ്ക്, ഗാസ, ഇന്ത്യ, ഉക്രൈന്‍, കൊസോവോ, ഹെയ്തി, ജോര്‍ജ്ജിയ, ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കും അമേരിക്കയിലെ ഫ്രണ്ട്ലൈന്‍ ജീവനക്കാര്‍ക്കുമാകും ഇത് വിതരണം ചെയ്യുക.