കൊച്ചി: മികച്ച പരിചരണം നല്‍കിയതിന് കേരളത്തോട് നന്ദി പറഞ്ഞ് കൊവിഡ് 19 രോഗവിമുക്തരായ ബ്രിട്ടീഷ് സ്വദേശികള്‍. ലോക്ക്ഡൗണ്‍ നീങ്ങി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സംഘം.

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ചതായി കണ്ടെത്തി നൂറ് ദിവസം പിന്നിടുമ്ബോള്‍ കേരളത്തിന്‍റെ ആരോഗ്യസംവിധാനം മുഴുവന്‍ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിലാണ്, കൊച്ചു കേരളത്തിന്‍റെ ആരോഗ്യരംഗത്തിന്‍റെ മറ്റൊരു നേട്ടമായി എട്ട് വിദേശപൗരര്‍ ആശുപത്രി വിടുന്നത്.

‘തികച്ചും അഭിനന്ദനാര്‍ഹം, സന്തോഷം, നന്ദി. ഇവിടത്തെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചരണത്തിന്, ഇവിടത്തെ മികച്ച ആരോഗ്യരംഗത്തിന്, സൗകര്യങ്ങള്‍ക്ക്..’, കൊവിഡ് 19 ഭേദമായി ആശുപത്രി വിടുമ്ബോള്‍ ബ്രിട്ടീഷ് സ്വദേശിയായ ജെയ്ന്‍ ജാക്സണ് നമ്മുടെ നാട്ടിലെ ഡോക്ടര്‍മാരെക്കുറിച്ചും പറയാനുള്ളതിതാണ്. സ്വദേശത്ത് നിന്ന് മൈലുകള്‍ അകലെ തീര്‍ത്തും പരിചിതമല്ലാത്ത നാട്ടില്‍ തങ്ങള്‍ക്ക് ലഭിച്ചത് മികച്ച പരിചരണമാണെന്ന് ജെയ്നും മറ്റ് സംഘാംഗങ്ങളും പറയുന്നു.

‘ഞങ്ങള്‍ക്ക് ലഭിച്ച പരിചരണം മികച്ചതായിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഇത്ര മികച്ച ചികിത്സ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതല്ല. തികച്ചും സന്തോഷം’, എന്ന് സ്റ്റീവന്‍ ഹാന്‍കോക്ക് പറയുന്നു

തളര്‍ന്ന് പോയ സന്ദര്‍ഭങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആത്മവിശ്വാസം പകര്‍ന്നുവെന്നും ഇവര്‍ ഓര്‍ത്തെടുക്കുന്നു.

‘നമുക്ക് വിഷമം വരുമ്ബോള്‍, ആകെ തളര്‍ന്ന് പോയപ്പോഴൊക്കെ ഇവരുണ്ടായിരുന്നു കൂടെ. സഹായത്തിനും പരിചരണത്തിനും’, എന്ന് ആനി വില്‍സണ്‍.

83-കാരനും 66-കാരിയുമുള്‍പ്പടെ മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ആറ് പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ആശുപത്രി വിട്ട് മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റൈനില്‍ കഴിയുന്ന ഇവര്‍ പറയും കൊവിഡിനെ എങ്ങനെ തോല്‍പ്പിക്കണമെന്ന്.

‘വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ, സാമൂഹിക അകലം പാലിക്കൂ, നന്ദി, സന്തോഷം, ബൈ…’