മറയൂരില്‍ ജനവാസമേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ മറയൂര്‍ റോഡില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ ഗതാഗത തടസ്സം തീര്‍ത്തു. റോഡില്‍ കാട്ടാനയെ കണ്ടതോടെ ആളുകൾ ഭീതിയിലാണ്. ബൈക്ക് യാത്രികരടക്കം ഭയന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നാര്‍ മേഖലയില്‍ നിന്നും പടയപ്പ വീണ്ടും മറയൂരിലെത്തിയതോടെ കുടുംബങ്ങള്‍ ആശങ്കയിലായി.

മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലകളിലൂടെ ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടുകൊമ്പന്‍ പടയപ്പ നിലവില്‍ മറയൂരിലെ ജനവാസമേഖലകളിലാണ് നിലവില്‍ തമ്പടിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയായി പാമ്പന്‍ മലയില്‍ നിലയുറപ്പിച്ചിരുന്ന പടയപ്പ മൂന്നാര്‍ മറയൂര്‍ റോഡില്‍ ഇറങ്ങി ഗതാഗത തടസ്സം തീര്‍ത്തു. ഇരുചക്രവാഹനത്തില്‍ പശുവിന് പുല്ലുമായി പോകുകയായിരുന്ന യുവാക്കള്‍ പടയപ്പയുടെ തൊട്ടരികില്‍ വരെയെത്തി. റോഡില്‍ കാട്ടാനയെ കണ്ടതോടെ ബൈക്ക് യാത്രികര്‍ ഭയന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

കാട്ടാന റോഡില്‍ ഇറങ്ങിയ സമയം വിദ്യാര്‍ത്ഥികളടക്കം പ്രദേശത്ത് യാത്രക്കാരായി ഉണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ നല്‍കുന്ന വിവരം. മൂന്നാര്‍ മേഖലയില്‍ നിന്നും പടയപ്പ വീണ്ടും മറയൂരിലെത്തിയതോടെ കുടുംബങ്ങള്‍ ആശങ്കയിലായി. മാസങ്ങള്‍ക്കും മുമ്പും പടയപ്പ സമാന രീതിയില്‍ മറയൂര്‍ മേഖലയില്‍ എത്തിയിരുന്നു. ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞ പടയപ്പ പ്രദേശത്ത് ചില നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. പിന്നീട് കാട്ടുകൊമ്പന്‍ മൂന്നാറിലേക്ക് മടങ്ങിയെത്തി. ഇതിന് ശേഷമാണിപ്പോള്‍ പടയപ്പ വീണ്ടും മറയൂരിലെ ജനവാസമേഖലയില്‍ എത്തിയിട്ടുള്ളത്.