വത്തിക്കാന്‍ സിറ്റി: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ രണ്ടായിരത്തിഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ സഹായവുമായി ഫ്രാൻസിസ് മാർപാപ്പ. സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയാണ് ഹെയ്തിയിലെ ജനങ്ങളെ സഹായിക്കുന്നതിനു 230,000 ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഹെയ്തിയിലെ വത്തിക്കാൻ എംബസിയിൽ നിന്നുള്ള സഹകരണത്തോടെ, രൂപതകൾ വഴി സഹായം ചെയ്യുമെന്ന് ഡിക്കാസ്റ്ററി അറിയിച്ചു. ഭൂകമ്പ ബാധിതരോട് പരിശുദ്ധ പിതാവ് പ്രകടമാക്കിയ ആത്മീയ സാമീപ്യം, ദുരിതബാധിതരായ ജനങ്ങളോടും പ്രദേശങ്ങളോടുമുള്ള ഐക്യദാര്ഢ്യമാണെന്നു ഡിക്കാസ്റ്ററി പ്രസ്താവിച്ചു.
അതേസമയം ഹെയ്തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,207 ആയി. മുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് 14നാണ് റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുകയാണ്. ഭൂചലനത്തിൽ 12,268 പേർക്ക് പരിക്കേറ്റു. 53,000 വീടുകൾ പൂർണമായും 77,000 വീടുകൾ ഭാഗീകമായും നശിച്ചു. പ്രദേശത്തെ ആശുപത്രികൾക്ക് നാശനഷ്ടം സംഭവിച്ചത് മരണസംഖ്യ ഉയരാൻ കാരണമായെന്നാണ് വിവരം. ഭൂകമ്പത്തെത്തുടർന്ന് ഹെയ്തി സർക്കാർ ഒരു മാസത്തേക്ക് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.



