ന്യൂഡല്‍ഹി: കൊവിഡ് രോഗികളിലെ പ്രമേഹ രോഗനിര്‍ണയവും പരിപാലനവും സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ ക്ലിനിക്കല്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കൊവിഡ് ഭേദമാകുമ്ബോള്‍ ബ്ലാക്ക് ഫംഗസ് ബാധ, പ്രത്യേകിച്ചും അനിയന്ത്രിത പ്രമേഹമുള്ളവരില്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.

ഹൈപ്പര്‍ ഗ്ലൈസീമിയ ഉള്ള പ്രമേഹ രോഗികള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധയുടെ സാദ്ധ്യത ഉള്ളതിനാല്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. രോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആവര്‍ത്തിച്ച്‌ പരിശോധിക്കണമെന്നാണ് പറയുന്നത്. ആദ്യ പരിശോധനയില്‍ ഗ്ലൂക്കോസിന്റെ അളവ് സാധാരണമാണെങ്കിലും ആവര്‍ത്തിച്ചുള്ള പരിശോധന നിര്‍ബന്ധമാണ്.
ഗ്ലൈസെമിക് ആരംഭത്തിലുള്ള രോഗികള്‍ക്ക് അസുഖത്തിനിടെ സ്‌ട്രെസ് ഹൈപ്പര്‍ ഗ്ലൈസീമിയ ഉണ്ടാകാം, പ്രത്യേകിച്ചും കൊവിഡ് അണുബാധയുടെ തീവ്രത വര്‍ദ്ധിക്കുകയാണെങ്കില്‍. ഒപ്പം, പ്രമേഹ രോഗികള്‍ ഭക്ഷണം ക്രമീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. മേയ് 24 വരെ 18 സംസ്ഥാനങ്ങളിലായി 5,424 ബ്ലാംക്ക് ഫംഗസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമായിരുന്നു രോഗികള്‍ ഏറെയും. ജൂണ്‍ മൂന്ന് വരെ ഡല്‍ഹിയില്‍ 1044 ബ്ലാക്ക് ഫംഗസ് ബാധയും 89 മരണവും സ്ഥിരീകരിച്ചിരുന്നു.