കൊച്ചി: സമൂഹത്തിലെ ഉന്നത പദവിയിലുള്ളവരുടെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ആളുകളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ അക്കൗണ്ടുണ്ടാക്കി അവരുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ പെട്ടവരോട് പണം അയച്ചുതരാന്‍ ആവശ്യപ്പെടുകയാണ് സംഘത്തിന്റെ രീതി.

ഇത്തരം സംഘത്തില്‍ പ്രായപൂര്‍ത്തിയകത്തവര്‍ വരെ ഉള്‍പ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇത്തരം അക്കൗണ്ടുകള്‍ രാജസ്ഥാന്‍, ബിഹാര്‍, അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് നിര്‍മിച്ചതെന്ന് സൈബര്‍ പോലീസും സൈബര്‍ ഡോമും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അതേ സമയം, പ്രതികളെ പിടികൂടിയാലും പണം തിരികെ കിട്ടാന്‍ വഴിയില്ല. കാരണം, അതതു പോലീസ് സ്‌റ്റേഷനിലാണ് ഇപ്പോള്‍ പരാതിപ്പെടേണ്ടത്. സ്‌റ്റേഷനില്‍ കേസെടുത്ത ശേഷം സൈബര്‍ പോലീസിനു കേസ് കൈമാറും. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരു ആഴ്ചയിലധികമെടുക്കും. എന്നാല്‍, മുന്‍പ് ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചു സൈബര്‍ സെല്ലില്‍ നേരിട്ടു പരാതി നല്‍കാമായിരുന്നു.

സ്ത്രീകളുടെ പേരില്‍ വീഡിയോ ചാറ്റിങ് നടത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും വ്യാപകമാണ്. ചാറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെടുകയാണ് ഈ സംഘങ്ങളുടെ രീതി