പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍‍’ പ്രോഗ്രാമിന്റെ ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്ന് കൈറ്റ്( കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍) സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

1500 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.നിലവില്‍ പ്രതിമാസം 141 രാജ്യങ്ങളില്‍ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്സിന്റെ വെബ്മൊബൈല്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യുട്യൂബ് ചാനലിലേയ്ക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചകളും ഉണ്ട്. പൊതുവിഭാഗത്തില്‍ യോഗ, കരിയര്‍, മോട്ടിവേഷന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയായി കായിക വിനോദക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ ക്ലാസുകള്‍ സെപ്റ്റംബര്‍ ആദ്യവാരം തുടങ്ങും.

ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകള്‍ ബദല്‍ ക്ലാസുകളായിട്ടല്ല അവതരിപ്പിക്കുന്നതെങ്കിലും ആദ്യ വാല്യം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ മാത്രമേ സെപ്റ്റംബര്‍ വരെ സംപ്രേഷണം നടത്തുകയുള്ളു. നിലവില്‍ എട്ടാം ക്ലാസിലെ സംപ്രേഷണം ചെയ്ത രണ്ട് എപ്പിസോഡുകള്‍ രണ്ടാം വാല്യം പാഠപുസ്തകങ്ങളിലേതായതിനാല്‍ ഒക്ടോബറില്‍ ഇവ പുനഃസംപ്രേഷണം ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കി വരുന്നുണ്ട്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ ഫസ്റ്റ്ബെല്ലില്‍ റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല.