രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം പ്രമുഖരായ നേതാക്കളെയും, ഉദ്യോഗസ്ഥരെയും ചൈന നിരീക്ഷിക്കുന്നുവെന്ന വാർത്തയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. നേതാക്കളെ നിരീക്ഷിക്കുന്നുവെന്ന് ആരോപണം നേരിടുന്ന ഷെൻഹുവ കമ്പനിയുമായി ബന്ധമില്ലെന്ന് ചൈന അറിയിച്ചതായി എസ് ജയശങ്കർ പറഞ്ഞു. ചൈനയുടെ നിരീക്ഷണം അന്വേഷിക്കാൻ സമിതി രൂപീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു
ചൈന നിരീക്ഷിക്കുന്നുതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദ്യമായാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രതികരിക്കുന്നത്. പ്രമുഖരെയടക്കം നിരീക്ഷിക്കുന്ന ഷെൻഹുവ ടാറ്റാ ഇൻഫർമേഷൻ ടെക്‌നോളജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധമില്ലെന്ന് ചൈന അറിയിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമക്കി. അതേസമയം നിരീക്ഷണത്തെ ഗൗരവമായി കാണുന്നുവെന്നും വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. ദേശീയ സൈബർ സുരക്ഷാ കോഡിനേറ്ററുടെ നേതൃത്വത്തിലാണ് വിശദമായി പരിശോധിക്കുന്നത്. പാർലമെന്റിൽ വിഷയം ഉന്നയിച്ച കെ സി വേണുഗോപാലിനുള്ള മറുപടിയിലാണ് വിദേശകാര്യ മന്ത്രിയുടെ വിശദീകരണം.
പ്രമുഖരെ കൂടാതെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ നേതാക്കളും ഉദ്യോഗസ്ഥരും, വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട ആറായിരത്തോളം പ്രതികളുമാണ് ചൈന നിരീക്ഷണത്തിലെന്ന് ഇന്ത്യൻ എക്‌സ്പ്രസ്സ് പുറത്തുവിട്ട വാർത്തയിൽ പറയുന്നു.