പരിസ്ഥിതിദിനത്തോടനുബന്ധിച്ചു പോലീസ് ട്രെയിനിങ് കോളേജില്‍ ജൈവവൈവിധ്യവും പരിപാലനവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ജില്ലാ നോഡൽ ഓഫീസർമാരും ബീറ്റ് ഓഫീസർമാരുമാണ് വെബിനാറിൽ പങ്കെടുത്തത്.

കോവിഡ് 19 നെ തുടര്‍ന്ന് ലോകംതന്നെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അവസരത്തിനൊത്തുയര്‍ന്നു പ്രകൃതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ പോലീസിനും ജനമൈത്രി പോലീസിനും കഴിയുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പ്രകൃതിയും വനവിഭവങ്ങളും സംരക്ഷിക്കുന്നതിന് പരിസ്ഥിതിനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി.  .

പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഔദാര്യമല്ല മറിച്ച് മനുഷ്യന്‍റെ നിലനില്‍പ്പിനായി അവശ്യം ചെയ്യേണ്ടുന്ന കാര്യമാണെന്ന് ലോക് ഡൌണ്‍ കാലത്തു പ്രകൃതി വീണ്ടെടുത്ത ഊര്‍ജസ്വലത ചൂണ്ടിക്കാട്ടി യൂണൈറ്റഡ് നേഷന്‍സിലെ  ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. മുരളി തുമ്മാരുകുടി സമര്‍ത്ഥിച്ചു. ജൈവവൈവിധ്യം സംരക്ഷിക്കാതെ മനുഷ്യന് ഭൂമിയില്‍ തുടരാന്‍ ആകില്ലെന്ന് നിപ്പ, കോവിഡ് വൈറസുകളെ പരാമര്‍ശിച്ച് കേരള സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ഇ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പരിശീലന വിഭാഗം എ.ഡി.ജി.പി ബി.സന്ധ്യ പോലീസ് ട്രെയിനിങ് കോളേജ് പരിസരത്തു വൃക്ഷത്തൈ നട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ക്കു വൃക്ഷത്തൈകളും വിതരണം ചെയ്തു.

തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിലും പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ സംഘടിപ്പിച്ചു.