കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് അപ്പീലില്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധി പറയുന്നത്.

വിധി വരാതെ അന്വേഷണം തുടരാനാകില്ലെന്ന് സിബിഐയും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 ഒക്ടോബറിലാണ് പെരിയ കേസ് സിബിഐയ്ക്ക് കൈമാറാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിടുന്നത്. അതേ സമയം കേസ് സിബിഐ ഏറ്റെടുത്തെങ്കിലും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ അന്വേഷണം വഴി മുട്ടി. അപ്പീലിന്മേലുള്ള വാദം നവംബറില്‍ തന്നെ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് വൈകുകയായിരുന്നു. വിധി പറയാന്‍ വൈകുന്നതിനാല്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേള്‍ക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിര്‍ണ്ണായക തീരുമാനം.