ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പിഴവ് പറ്റിയെന്ന് പി.എസ്‍.സി. ഉദ്യോഗാര്‍ത്ഥികളെ വിലക്കിയിട്ടില്ലെന്നും പരാതി ഉന്നയിച്ചതിന്റെ പേരില്‍ നടപടി ഉണ്ടാകില്ലെന്നും പി.എസ്.സി അംഗം ലോപ്പസ് മാത്യു മീഡിയവണിനോട് പറഞ്ഞു. ആരോപണം ഉന്നയിച്ചവരോട് വിശദീകരണം തേടുമെന്നും ലോപ്പസ് മീഡിയവണിനോട് പറഞ്ഞു.

പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച്‌ പരസ്യമായി പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്ക് എതിരെ പ്രതികാര നടപടിയുമായി വകുപ്പ് എത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരില്‍ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെയാണ് മൂന്ന് വര്‍ഷത്തേക്ക് പരീക്ഷയില്‍ നിന്ന് വിലക്കിയിരുന്നത്. കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് നിയമനം ഇഴയുന്നത് സംബന്ധിച്ച പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ നിയമനങ്ങളില്‍ നിന്ന് വിലക്കാനായിരുന്നു തീരുമാനം.

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച്‌ വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചതാണ് പി.എസ്.സിയെ പ്രകോപിപ്പിച്ചിരുന്നത്.