ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ഏഴ് കോടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 15,87,437 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പിന്നിട്ടു.

24 മണിക്കൂറിനിടെ അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ മൂന്ന് ലക്ഷത്തോടടുക്കുന്നു. തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്കയും അനുമതി നല്‍കിയേക്കും. വാക്‌സിന് അനുമതി നല്‍കണമെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയത്. ഫൈസര്‍ വാക്സിന് അനുമതി നല്‍കുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്ക. ഇതിന് മുമ്ബ് ബ്രിട്ടന്‍, കാനഡ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തോടടുത്തു. മരണം 1.42 ലക്ഷമായി. രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 15 കോടി കടന്നു. നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3,72,293 ആയി. ആകെ രോഗികളുടെ 3.81 ശതമാനം മാത്രമാണിത്.

ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. അറുപത്തേഴ് ലക്ഷത്തോളം പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,79,801 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തൊമ്ബത് ലക്ഷം പിന്നിട്ടു.