ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. നിയന്ത്രണരേഖ ലംഘിച്ച്‌ പാകിസ്ഥാന്റെ മൗനാനുവാദത്തോടെ പാക് തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യ പകരം ചോദിയ്ക്കും. കാശ്മീരിലെ ഭീകരാക്രമണങ്ങള്‍ പാക്കിസ്ഥാന്‍ ആഗോള ഭീഷണിയാണെന്നു കാണിക്കുന്നു. കാശ്മീരിന്റെ സുഹൃത്താണെന്നു പറയുന്ന പാക്കിസ്ഥാന്‍ കാശ്മീരികളെ കൊന്നൊടുക്കുന്നുവെന്ന് വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നരവനെ പറഞ്ഞു.

മേഖലയില്‍ സമാധാനം സ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. സങ്കുചിത മനോഭാവവും നിയന്ത്രിത അജന്‍ഡയുമായി ഭീകരരെ ജമ്മു കാശ്മീരിലേക്ക് പാക്കിസ്ഥാന്‍ അയയ്ക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുകയും അതിര്‍ത്തിയിലെ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് നരവനെ മുന്നറിയിപ്പ് നല്‍കി.

സ്വന്തം പൗരന്മാരെ മഹാമാരിയില്‍നിന്നു രക്ഷിക്കാന്‍ വഴി കണ്ടെത്തുന്നതിനു പകരം കാശ്മീരിലില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് പാകിസ്ഥാന്‍ പറഞ്ഞത്. അതിര്‍ത്തിയിലെ വെടിനിറുത്തല്‍ ലംഘനങ്ങളുടെ തീവ്രത പാക്കിസ്ഥാന്‍ കൂട്ടിയിട്ടുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപം താമസിക്കുന്ന സാധാരണക്കാരെയാണ് പാക്ക് സൈന്യം ലക്ഷ്യമിടുന്നത്. ഭീകരരുടെ പട്ടികയില്‍നിന്ന് പാകിസ്ഥാന്‍ പലരുടെയും പേരു മാറ്റിയത്, അവര്‍ ഭീകരതരെ രാജ്യത്തിന്റെ നയമായി കാണുന്നതിന്റെ തെളിവാണ്’ – നരവനെ കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ കാശ്മീരിലെ ഹന്ദ്വാരയിലെ ചഞ്ച്മുള്ള ഗ്രാമത്തില്‍ ഭീകരര്‍ വീടിനുള്ളില്‍ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ സൈന്യം ഇറങ്ങിയിരുന്നു. ഈ പോരാട്ടത്തില്‍ കേണല്‍ അടക്കം 5 പേര്‍ വീരമൃത്യു വരിച്ചു. പാക്ക് സ്വദേശിയായ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ 2 ഭീകരരെയും വധിച്ചിട്ടുണ്ട്.