കൊച്ചി: മകന്‍റെ മരണകാരണം വ്യക്തമാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആലുവയില്‍ മരിച്ച മൂന്ന് വയസുകാരന്‍റെ അമ്മ. നാണയം വിഴുങ്ങിയ കുട്ടി മരിച്ച്‌ ഒരു മാസം തികയുമ്പോഴാണ് കുടുംബം നിലപാട് കടുപ്പിക്കുന്നത്. ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ച് ദിവസം പിന്നിട്ടു.

മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തിരയുകയാണ്. മരണകാരണം ഇപ്പോഴും അവ്യക്തമാണ്. നിലവിലെ അന്വേഷണം ചിലരെ സംരക്ഷിക്കാനാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ശ്വാസംമുട്ട് മരണകാരണമായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശ്വസിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ മരണകാരണം കണ്ടെത്തുന്നതില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്ന് കുട്ടിയുടെ അമ്മ നന്ദിനി പറയുന്നത്.

കേസില്‍ പൊലീസും ബാലാവകാശ കമ്മീഷനും ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതില്‍ വകുപ്പുതല അന്വേഷണവുമാണ് നടക്കുന്നത്. കുട്ടിയെ ചികിത്സിച്ച മൂന്ന് ആശുപത്രികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്നാണ് കേസ് അന്വേഷിക്കുന്ന ബിനാനിപുരം പൊലീസിന്‍റെ പ്രതികരണം. മൂന്ന് വയസുകാരന്‍ മരിച്ചത് ശ്വാസതടസ്സം കാരണമെന്നാണ് രാസപരിശോധന ഫലം. എന്നാല്‍ നാണയം വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.