വാഷിംഗ്ടൺ ഡിസി: മയക്കുമരുന്നിന് അടിമയായിരുന്ന കാര്യം മറച്ചുവച്ച് തോക്കു വാങ്ങിയെന്ന കേസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ഡെലാവേർ ഫെഡറൽ കോടതി ജൂറി വിധിച്ചു.
ശിക്ഷാവിധി ഒക്ടോബർ പകുതിയോടെ പ്രഖ്യാപിക്കുമെന്നും കോടതി പറഞ്ഞു. അന്പത്തിനാലുകാരനായ ഹണ്ടറിന് 25 വർഷം വരെ തടവും 50,000 ഡോളർ വരെ പിഴയും ലഭിക്കാമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
2018ൽ കൈത്തോക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ സമയത്ത് അദ്ദേഹം കൊക്കെയ്ൻ മയക്കുമരുന്നിന് അടിമയായിരുന്നു. എന്നാൽ ഇത് മറച്ചുവച്ചാണ് ഹണ്ടർ ലൈസൻസിന് അപേക്ഷിച്ചത്.
അനധികൃതമായി തോക്ക് കൈവശം വച്ചതിനും വ്യാജപ്രസ്താവന നടത്തിയതിനും ചുമത്തപ്പെട്ട മൂന്നു കുറ്റങ്ങളിലും ഹണ്ടർ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. ഹണ്ടർ ഈ കുറ്റങ്ങളെല്ലാം കോടതിയിൽ നിഷേധിച്ചിരുന്നു.
വിധിയിൽ താൻ നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് യുഎസ് ചരിത്രത്തിൽ ഇതാദ്യമായാണ്.