ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡും ലോക്ക്ഡൗണും കാരണം സംഭവിച്ച തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി സൈന്യത്തില്‍ ഹ്രസ്വകാല സര്‍വീസിന് യുവാക്കള്‍ക്ക് അവസരം നല്‍കിയേക്കും. തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന ശുപാര്‍ശയുമായി സൈന്യം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ യുവാക്കള്‍ക്ക് ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കുന്നതിലൂടെ സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുമെന്നും കരസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് കരസേന മുന്നോട്ടുവെക്കുന്ന ‘ ടൂര്‍ ഓഫ് ഡ്യൂട്ടി’ എന്ന പദ്ധതിയെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തത്.

സൈനിക സേവനം തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ വളണ്ടിയറായി സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും വേണ്ടിയാണ് ഈ പദ്ധതി. ടൂര്‍ ഓഫ് ഡ്യൂട്ടി യുവാക്കള്‍ക്കുള്ള നിര്‍ബന്ധ സൈനിക സേവനമല്ലെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

നിലവില്‍ സൈനികരെ തെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തില്ല. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 100 ഉദ്യോഗസ്ഥരെയും 1,000 സൈനികരെയും നിയമനത്തിനായി പരിഗണിക്കുമെന്നാണ് സൈനിക വക്താവ് അറിയിച്ചിരിക്കുന്നത്.

സൈനിക സേവനത്തിന്റെ രീതികളിലുള്ള നിബന്ധനകളിലും ഇളവനുവദിക്കില്ല. ഈ മൂന്നുവര്‍ഷത്തെ കാലയളവില്‍ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കണം. ഈ മൂന്നുവര്‍ഷ കാലയളവിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സൈന്യം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് ടൂര്‍ ഓഫ് ഡ്യൂട്ടി നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.

നിലവില്‍ സൈനികര്‍ തങ്ങളുടെ 30ാം വയസില്‍ ഇവര്‍ വിരമിക്കുമ്ബോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമടക്കം വലിയൊരു തുകയാണ് പ്രതിരോധ മന്ത്രാലയം ഇവര്‍ക്കായി ചെലവിടുന്നത്. പരിശീലനം നല്‍കുന്നതിന് ഉള്‍പ്പെടെ അഞ്ചുകോടി മുതല്‍ 6.8 കോടി രൂപവരെയാണ് ഈ കാലയളവില്‍ സൈനികനുവേണ്ടി രാജ്യം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്നുവര്‍ഷത്തെ ടൂര്‍ ഓഫ് ഡ്യൂട്ടി ആകുമ്ബോള്‍ ചെലവ് 80 മുതല്‍ 85 ലക്ഷം വരെ മാത്രമേ ആകുകയുള്ളുവെന്നാണ് കണക്കുകൂട്ടല്‍.