അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച ഓക്സ്ഫോര്‍ഡ്് കൊവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവച്ചത്. തുടര്‍ന്ന് നടത്തിയ സ്വതന്ത്ര അന്വേഷണം അവസാനിച്ചതായും യു.കെ. റെഗുലേറ്റര്‍ എം.എച്ച്.ആര്‍.എയുടേ കൂടി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുമെന്നും ഓക്സ്ഫോര്‍ഡ്് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.

പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ കുത്തിവെച്ചത്. ഇതില്‍ ഒരാള്‍ക്ക് ട്രാന്‍സ്വേഴ്സ് മൈലെറ്റിസ് ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫോര്‍ഡ്്് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണം നടത്തുന്നത്. യുകെയില്‍ വാക്സിന്റെ ട്രയല്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തിവെക്കുന്നതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.