തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം, സോണിയ ഗാന്ധിക്കെതിരായ കത്ത് തുടങ്ങി വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ശശിതരൂരിനെ പിന്തുണച്ച്‌ കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്ബോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ശബരി ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്‌ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതല്‍ക്കൂട്ടാണ് തരൂര്‍ എന്നും ശബരിനാഥന്‍ പറയുന്നു.

വിമാനത്താവള വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. എം.പി എന്ന നിലയില്‍ അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാന്‍ മുന്‍കൈ എടുക്കണമെന്നും ശബരിനാഥ് ആവശ്യപ്പെട്ടു. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പരസ്യമായി തരൂരിനെതിരെ രംഗത്ത് വന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃനിരയിലെ ഭിന്നത മറനീക്കി പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശബരീനാഥിന്റെ ഫേസ്‌ബുക്കിലൂടെയുള്ള പ്രതികരണം ശ്രദ്ധേയമാകുന്നത്.

ശബരീനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡോക്ടര്‍ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല. രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകള്‍, നെഹ്‌റുവിയന്‍ ആശയങ്ങള്‍, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍,യുവാക്കളുടെ സ്പന്ദനങ്ങള്‍.ദേശീയതയുടെ ശരിയായ നിര്‍വചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കള്‍ക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഡോക്ടര്‍ ശശി തരൂരിലൂടെയാണ്. അദ്ദേഹം ഒരു വിശ്വപൗരന്‍ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ എം.പി ഫണ്ടുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ ബന്ധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് തിരുവനന്തപുരത്തുക്കാര്‍ മഹാ ഭൂരിപക്ഷം നല്‍കി അദ്ദേഹത്തെ മൂന്നാം തവണയും ലോക്സഭയിലേക്ക് അയച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതല്‍ക്കൂട്ടാണ് ഡോ:തരൂര്‍.അതില്‍ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയമില്ല. എയര്‍പോര്‍ട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം, എം.പി എന്ന നിലയില്‍ അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാന്‍ മുന്‍കൈ എടുക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്ബോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.