ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 765 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 16000 കടന്നിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 16277 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരേയും രോഗം ബാധിച്ച്‌ 111 പേര്‍ മരണപ്പെട്ടു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ദില്ലിയില്‍ നിന്നുള്ളവരുമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരോരുത്തര്‍ വീതം ഫിലിപ്പിന്‍സില്‍ നിന്നും യുകെയില്‍ നിന്നും എത്തിയിട്ടുണ്ട്. ഇരുവര്‍ക്കും പ്രഥമ പരിശോധനയില്‍ നെഗറ്റീവും പിന്നീടുള്ള പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരുമാണ്.

സംസ്ഥാനത്ത് ഇന്ന് 833 പേര്‍ രോഗമുക്തരാ.വര്‍ ഉള്‍പ്പെടെ 8324 പേര്‍ക്കാണ് രോഗം ഭേദമായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 10340 പുരുഷന്മാരും 5932 സ്ത്രീകളും 5 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്.

ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 6767 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്രയും പേര്‍ക്ക് ഒറ്റ ദിവസം കൊണ്ട് കൊറോണ സ്ഥിരീകരിക്കുന്നത്. 147 മരണവും ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,31,868 ആയിരിക്കുകയാണ്. 73,560 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 54440 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 147 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണ 3867 ആയി. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 6654 പേര്‍ക്കായിരുന്നു കൊവിഡ് രോഗം സ്ഥിരീകരിച്ചത്. പരിമിതമായ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തിങ്കളാഴ്ച്ച മുതല്‍ പുനഃരാരംഭിക്കണമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്.

ഇന്ന് കേരളത്തില്‍ 53 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.