തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ ഉള്‍പ്പാര്‍ട്ടി പോര്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തരൂരിനെതിരെ എതിര്‍പ്പ് പരസ്യമാക്കിയതിനു പിന്നാലെ കൂടുതല്‍ നേതാക്കള്‍ സമാന നിലപാടുമായി രംഗത്ത്. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരന്‍മാരല്ലെന്ന പരിഹാസവുമായി കെ.മുരളീധരന്‍ എംപി രംഗത്തെത്തി. സോണിയ ഗാന്ധിക്കെതിരെ കത്തയച്ച ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് മുരളീധരന്‍ രംഗത്തെത്തിയത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച കോണ്‍ഗ്രസ് നേതാക്കള്‍ എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് പോലെയായെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

തരൂര്‍ വിശ്വപൗരനാണ്. തരൂരിനെ കുറിച്ച്‌ അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാനത്താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങള്‍ സാധാരണ പൗരന്‍മാരാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് യോജിക്കുകയായിരുന്നു ശശി തരൂര്‍. എന്നാല്‍, സംസ്ഥാന കോണ്‍ഗ്രസില്‍ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന നിലപാടാണ്. സ്വകാര്യവല്‍ക്കരണത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാടിനെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ തരൂരിനെതിരെ രംഗത്തെത്തിയത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ശശി തരൂരിന്റെ നിലപാടിനെയും മുല്ലപ്പള്ളി ചോദ്യം ചെയ്‌തിരുന്നു.

തരൂര്‍ പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡല്‍ഹിയിലാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പളളി പറഞ്ഞു. തരൂരിനെ പോലെ ഇന്നലെ പെയ്‌ത മഴയില്‍ പൊട്ടിമുളച്ച തകരയല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി ആക്ഷേപിച്ചതും വലിയ വാര്‍ത്തയായിരുന്നു.