വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി ഡെമോക്രാറ്റിക്‌ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമലാ ഹാരിസ്. കോവിഡ്‌ വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ രാഷ്ട്രീയം സ്വാധീനിക്കുമെന്നായിരുന്നു അവരുടെ വാദം. കോവിഡ് വാക്‌സിന്‍റെ കാര്യത്തില്‍ ഒരിക്കലും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാക്കുകള്‍ മാത്രം കേട്ടുകൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് കമലാ ഹാരിസ് പറഞ്ഞു. ശനിയാഴ്ച ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

“കോവിഡിനെ സംബന്ധിച്ച വിദഗ്ധാഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്ന രീതിയാണ് പൊതുവില്‍ പ്രസിഡന്‍റ് നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് വാക്‌സിന്‍റെ കാര്യത്തിലും അതേ നിലപാട് തന്നെയാണോ ഉണ്ടാവുക എന്ന കാര്യത്തിലും തനിക്ക് സംശയമുണ്ട്”, അവര്‍ പറഞ്ഞു

“ഡൊണാള്‍ഡ് ട്രംപിനെ ഞാന്‍ വിശ്വസിക്കില്ല. ഏതെങ്കിലും വിദഗ്ധര്‍ കോവിഡ് വാക്‌സിനെ സംബന്ധിച്ച് പറഞ്ഞാല്‍ മാത്രമേ ഞാന്‍ വിശ്വസിക്കൂ. അദ്ദേഹത്തിന്‍റെ വാക്ക് ഞാന്‍ കണക്കിലെടുക്കില്ല”, കമലാ ഹാരിസ് പറഞ്ഞു. തന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍, പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ലെങ്കിലും ട്രംപ് ഒരു വാക്‌സിന്‍ പുറത്തെത്തിക്കാന്‍ സാധ്യതയുണ്ടെന്നും കമലാ ഹാരിസ് പറഞ്ഞു.

“60 ദിവസം പോലും ബാക്കിയില്ലാത്ത ഒരു പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. താന്‍ നേതാവാണെന്ന് കാണിക്കാന്‍ ട്രംപ് എന്തും ചെയ്യും”, കമലാ ഹാരിസ് പറഞ്ഞു.

നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു വാക്‌സിന്‍ തയ്യാറാക്കാനുള്ള സാധ്യത ട്രംപ് വിശദീകരിച്ചിരുന്നു. ഇതാണ് കമലാ ഹാരിസ് നടത്തിയ പരാമര്‍ശത്തിന് ആധാരം.

അതേസമയം കമലാ ഹാരിസിന്‍റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാണിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ രാഷ്ട്രീയം സ്വാധീനിക്കുന്നുവെന്ന ഹാരിസിന്‍റെ പരാമര്‍ശം തികച്ചും അടിസ്ഥാന രഹിതമാണ് എന്ന് മാത്രമല്ല, അമേരിക്കന്‍ ജനതയ്ക്ക് അപകടമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.