തിരുവനന്തപുരം: ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കി കടകള്‍, ഓഫീസുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച്‌ സംസാരിക്കുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാഹനങ്ങള്‍ പുറത്തിറക്കരുത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പൊതുവായ മാര്‍ഗനിര്‍ദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടനെ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ച്‌ രാജ്യത്തുളള ജില്ലകളെ റെഡ്, ഗ്രീന്‍, ഓറഞ്ച് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 21 ദിവസമായി കോവിഡ് പോസിറ്റീവ് കേസുകളില്ലാത്തവയാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുക. റെഡ്‌ സോണ്‍ ജില്ലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. മറ്റുപ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.