സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ ഇരട്ടി ശമ്പളം നല്‍കാന്‍ അനുമതി നല്‍കി ധനവകുപ്പ്. ഇതോടെ ആറു ലക്ഷത്തോളം രൂപ മുന്‍കാല ശമ്പളമായി ചിന്ത ജെറോമിന് ലഭിക്കും. നേരത്തെയുള്ള 50000 രൂപയാണ് ഇപ്പോള്‍ ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്‍കാന്‍ ധനവകുപ്പിന്റെ അനുമതി നല്‍കിയിരിക്കുന്നത്.ഇതോടെ ആറു ലക്ഷത്തോളം രൂപ മുന്‍കാല ശമ്പളമായി ചിന്തയ്ക്കു ലഭിക്കും.

2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു. തുടര്‍ന്ന് ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു. 2017 ജൂണ്‍ മുതല്‍ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നല്‍കാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ചിന്ത ജെറോം.

ശമ്പള വര്‍ധന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുശ്ശിക നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.